
പാരിസ്: സ്വയം നിര്‍മ്മിച്ച ഹോവര്‍ബോര്‍ഡില്‍ ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പറന്ന് ചരിത്രം സൃഷ്ടിച്ച് ഫ്രഞ്ചുകാരന്‍. 20 മിനിറ്റ് കൊണ്ടാണ് ഫ്രാന്‍കി സപാട്ടയെന്ന ഫ്രഞ്ചുകാരന്‍ ഇംഗ്ലീഷ് ചാനല്‍ മറികടന്നത്.
അഞ്ച് ചെറിയ ജെറ്റ് എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന ഹോവര്‍ബോര്‍ഡില്‍ ഫ്രാന്‍സിലെ പ്രാദേശിക സമയം ഞായറാഴ്ച പുലര്‍ച്ചെ 6.17 നാണ് ഫ്രാന്‍കി പറന്നത്. മണ്ണെണ്ണ ഉപയോഗിച്ചാണ് ഹോവര്‍ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മണ്ണെണ്ണ് നിറച്ച ടാങ്ക് പുറം ബാഗില്‍ ചുമന്നാണ് ഫ്രാങ്കി ഹോവര്‍ബോര്‍ഡില്‍ പറന്നത്. തുടര്‍ന്ന് ബ്രിട്ടണിലെ സെന്‍റ് മാര്‍ഗരറ്റ് ബേയില്‍ സുരക്ഷിതനായി പറന്നിറങ്ങുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഫ്രാങ്കി യന്ത്രം നിര്‍മ്മിച്ചത്. മണിക്കൂറില്‍ 160 മുതല്‍ 170 കിലോമീറ്റര്‍ വേഗത്തിലാണ് ഫ്രാങ്കി സപാട്ട പറന്നതായി കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലും ഫ്രാങ്കി ഇംഗ്ലീഷ് ചാനല്‍ മറികടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഫ്രാന്‍സിലെ കലൈസിന് സമീപം പറന്ന അദ്ദേഹം യന്ത്രത്തകരാര്‍ കാരണം കടലില്‍ വീഴുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam