ഭാര്യ സ്ത്രീ ആണെന്ന് തെളിയിക്കാൻ ഫ്ര‌ഞ്ച് പ്രസിഡന്‍റ്, തെളിവുകൾ പുറത്ത് വിടുമെന്ന് അഭിഭാഷകൻ; 'ആരോപണങ്ങൾ ബ്രിജിറ്റിനെ വേദനിപ്പിച്ചു'

Published : Sep 19, 2025, 10:15 AM IST
Brigitte Macron Emmanuel Macron

Synopsis

ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മക്രോൺ ട്രാൻസ്‌ജെൻഡർ ആണെന്ന യുഎസ് കമന്റേറ്റർ കാൻഡിസ് ഓവൻസിന്‍റെ ആരോപണങ്ങളെ നേരിടാൻ ഒരുങ്ങി മക്രോൺ ദമ്പതികൾ. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ' ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

പാരീസ്: ഫ്രാൻസിന്‍റെ പ്രഥമ വനിത ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ അല്ലെന്ന് തെളിയിക്കാൻ 'ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകൾ' ഹാജരാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഭാര്യയും അറിയിച്ചു. യുഎസ് രാഷ്ട്രീയ കമന്‍റേറ്ററായ കാൻഡിസ് ഓവൻസിനെതിരെ ജൂലൈയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ബ്രിജിറ്റ് മക്രോൺ ഒരു ട്രാൻസ്‌ജെൻഡർ ആണെന്നും, ജനിച്ചപ്പോൾ ജീൻ-മിഷേൽ ട്രോക്ന്യൂ എന്ന പുരുഷനായിരുന്നെന്നും പിന്നീട് സ്ത്രീയായി മാറിയതിന് ശേഷം കൗമാരക്കാരനായ ഇമ്മാനുവൽ മക്രോണിനെ സ്വാധീനിച്ചെന്നും കാൻഡിസ് ഓവൻസ് നിരന്തരം ആരോപിച്ചിരുന്നു.

കുടുംബം ആക്രമിക്കപ്പെടുമ്പോൾ അത് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് മക്രോൺ ദമ്പതികളുടെ അഭിഭാഷകൻ ടോം ക്ലെയർ ബിബിസിയുടെ 'ഫെയിം അണ്ടർ ഫയർ' പോഡ്കാസ്റ്റിൽ പറഞ്ഞു. ഈ ആരോപണങ്ങൾ ബ്രിജിറ്റിനെ വല്ലാതെ വേദനിപ്പിച്ചു എന്നും ഫ്രഞ്ച് പ്രസിഡന്‍റിനും ഇത് വിഷമം ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. "ഇത് അദ്ദേഹത്തെ തളർത്തി എന്നല്ല ഞാൻ പറയുന്നത്. പക്ഷേ, ഒരു ജോലിയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകുമ്പോൾ, നിങ്ങളുടെ കുടുംബം ആക്രമിക്കപ്പെടുമ്പോൾ അത് നിങ്ങളെ തളർത്തും. അദ്ദേഹം ഒരു രാജ്യത്തിന്‍റെ പ്രസിഡന്‍റായതുകൊണ്ട് അതിൽ നിന്ന് മാറി നിൽക്കാനാവില്ല," ക്ലെയർ പറഞ്ഞു.

'ശാസ്ത്രീയ തെളിവുകൾ പുറത്തുവിടും'

പുറത്തുവിടുന്ന വിദഗ്ധ മൊഴികൾ ശാസ്ത്രീയ സ്വഭാവമുള്ളതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൊഴിയുടെ കൃത്യമായ സ്വഭാവം ക്ലെയർ വെളിപ്പെടുത്തിയില്ല, എന്നാൽ ആരോപണങ്ങൾ തെറ്റാണെന്ന് ദമ്പതികൾ പൂർണ്ണമായി തെളിയിക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. "ഇവർ ലോക വേദിയിൽ പ്രധാനപ്പെട്ട വ്യക്തികളാണ്, എന്നാൽ അവർ മനുഷ്യരുമാണ്. ക്രിമിനൽ കുറ്റങ്ങൾ ചെയ്തുവെന്നും അവരുടെ ഐഡന്‍റിറ്റിയെക്കുറിച്ച് ലോകത്തോട് കള്ളം പറയാൻ ഗൂഢാലോചന നടത്തിയെന്നും ആരോപിക്കുന്നത് അവരെ വേദനിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യുന്നു" ക്ലെയര്‍ കൂട്ടിച്ചേർത്തു.

ഇത്തരം തെളിവുകൾ ഹാജരാക്കേണ്ടി വരുന്നത് വളരെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. മൂന്ന് കുട്ടികളുടെ അമ്മയായ 72-കാരിയായ ബ്രിജിറ്റ് മക്രോൺ തന്നേക്കാൾ 24 വയസ് കുറഞ്ഞ ഇമ്മാനുവലിനെ വടക്കൻ ഫ്രാൻസിലെ അമിൻസ് എന്ന നഗരത്തിലെ ഹൈസ്കൂളിൽ പഠിപ്പിക്കുമ്പോഴാണ് കണ്ടുമുട്ടിയത്. ബ്രിജിറ്റ് ഗർഭിണിയായിരുന്നതിന്‍റെയും കുട്ടികളെ വളർത്തിയതിന്‍റെയും ചിത്രങ്ങൾ ഹാജരാക്കുമോ എന്ന് ചോദിച്ചപ്പോൾ, അത്തരം ചിത്രങ്ങളുണ്ടെന്നും അവ കോടതിയിൽ ഹാജരാക്കുമെന്നും ക്ലെയർ പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ ആറ് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള 36-കാരിയായ ഓവൻസ്, ഫ്രാൻസിന്‍റെ പ്രഥമ വനിത ഒരു ട്രാൻസ്‌ജെൻഡറാണെന്നും ജനിക്കുമ്പോൾ പുരുഷനായിരുന്നു എന്നും ആവർത്തിച്ച് ആരോപിച്ചിരുന്നു. 2024 മാർച്ചിൽ, ഈ ആരോപണം തെളിയിക്കാൻ തന്‍റെ മുഴുവൻ പ്രൊഫഷണൽ പ്രശസ്തിയും പണയം വെക്കുമെന്ന് അവർ അവകാശപ്പെട്ടിരുന്നു. 2021ൽ ഫ്രഞ്ച് ബ്ലോഗർമാരായ അമാൻഡിൻ റോയ്, നതാഷ റേ എന്നിവർ ഒരു യൂട്യൂബ് വീഡിയോയിലൂടെയാണ് ഈ ആരോപണം ആദ്യമായി ഉന്നയിച്ചത്. റോയ്ക്കും റേയ്ക്കും എതിരെ ഫ്രാൻസിൽ മക്രോൺ ദമ്പതികൾ ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ വിജയിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ വിധി അഭിപ്രായ സ്വാതന്ത്ര്യം മുൻനിർത്തി അസാധുവാക്കപ്പെട്ടു.

കാൻഡിസ് ഓവൻസിന്‍റെ പശ്ചാത്തലം പഠിക്കുന്നതിന് വേണ്ടിയാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്ലെയർ വിശദീകരിച്ചു. അവരുടെ നെറ്റ്‌വർക്കുകളും ബന്ധങ്ങളും പരിശോധിക്കുകയും അവയെ വിശകലനം ചെയ്യുകയും ചെയ്തു. ഓവൻസും ഫ്രഞ്ച് തീവ്ര വലതുപക്ഷവും തമ്മിൽ ശക്തമായ ബന്ധങ്ങൾ കണ്ടെത്തിയെന്നും ക്ലെയർ പറഞ്ഞു."അവർക്ക് ഒരു വലിയ പ്രേക്ഷകരുണ്ട്, ആളുകൾ അവരെ ശ്രദ്ധിക്കുന്നു. അവരുടെ പോഡ്കാസ്റ്റ് ശ്രോതാക്കൾ മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളും ഈ വ്യാജ കഥയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ അവരെ ഉദ്ധരിക്കുന്നു," അദ്ദേഹം വിശദീകരിച്ചു. ഒരു വർഷം ഓവൻസുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നപ്പോഴാണ് ഡെലവെയർ കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തതെന്ന് ക്ലെയർ ജൂലൈയിൽ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ പിസ ഹട്ട് ഉദ്ഘാടനത്തിന് പാക് പ്രതിരോധ മന്ത്രി, യുഎസ് കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ട്രോളോട് ട്രോൾ
എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്