
വിസ്കി കഴിക്കുന്നത് കൊവിഡ് 19 ബാധയെ ചെറുക്കുമെന്ന വിചിത്ര വാദവുമായി ജര്‍മന്‍ വൈറോളജിസ്റ്റ് ഡോ ജര്‍ഗന്‍ റിസ്ലാന്‍ഡ്. ജര്‍മനിയിലെ സാര്‍ലാന്‍ഡ് സര്‍വ്വകലാശാല ഹോസ്പിറ്റലിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈറോളജി വിഭാഗം തലവനാണ് വിചിത്രവാദവുമായി എത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന ഇക്കാര്യത്തില്‍ നടത്തിയ വിശദീകരണത്തിന് എതിരാണ് ഈ വാദം.
മദ്യം കഴിക്കുന്നത് കൊറോണ വൈറസ് ബാധയെ ചെറുക്കാന്‍ സഹായിക്കില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല തുടര്‍ച്ചയായുള്ള മദ്യത്തിന്‍റെ ഉപയോഗം വൈറസ് ബാധയുണ്ടാവുള്ള സാധ്യതകള്‍ കൂട്ടുമെന്നായിരുന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന ആരോഗ്യ പരിപാടിക്കിടെയാണ് ഡോ ജര്‍ഗന്‍ റിസ്ലാന്‍ഡ് വിചിത്ര വാദമുയര്‍ത്തിയത്. വായിലൂടെ ശരീരത്തിലെത്തിയ കൊവിഡ് 19 വൈറസിനെ ചെറുക്കാന്‍ മദ്യമാണ് നല്ലത്. എത്രയധികം ആല്‍ക്കഹോളിന്‍റെ അംശം ഉള്ളിലെത്തുന്നോ അത്രയധികം വൈറസുകള്‍ നശിക്കാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് ഡോ ജര്‍ഗന്‍ റിസ്ലാന്‍ഡ് പറയുന്നത്.
എന്നാല്‍ ഓരോ പതിനഞ്ച് മിനിറ്റിലും കൊറോണ വൈറസിനെ ചെറുക്കാന്‍ മ്ദയം അകത്താക്കുന്നത് മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ക്ഷണിച്ച് വരുത്തുമെന്നും ഇയാള്‍ വിശദമാക്കുന്നു. ആളുകളോട് മദ്യം കഴിക്കാന്‍ നിര്‍ദേശിക്കുകയാണോ എന്ന ചോദ്യത്തിന് കൊവിഡ് 19 നെ ചെറുക്കുന്ന കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ഇത് പരീക്ഷിക്കുന്നതില്‍ യാതൊരു ഉപദ്രവവും ഇല്ലെന്നാണ് ഡോക്ടര്‍ നല്‍കിയ മറുപടി.
വൈറസിന്‍റെ ഘടനയില്‍ കൊഴുപ്പിന്‍റെ സാന്നിധ്യമുള്ളത് കൊണ്ട് ആല്‍ക്കഹോളിന് വൈറസിനെ നിയന്ത്രിക്കാനാവുമെന്നാണ് ഡോക്ടറുടെ വിശദീകരണം. വിചിത്രമായ വാദം പുറത്ത് വന്നതോടെ ശക്തമായ വിമര്‍ശനമാണ് ഡോ ജര്‍ഗന്‍ റിസ്ലാന്‍ഡ് നേരിടുന്നത്. ആളുകളെ തെറ്റിധരിപ്പിക്കാന്‍ മാത്രമേ ഇത്തരം പ്രതികരണങ്ങളഅ സഹായിക്കൂവെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam