
ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടന ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ യുഎന്‍ ഭീകരപ്പട്ടിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം തുടങ്ങി. നടപടി ക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്ക്വിത് മാധ്യമങ്ങളോട് പറഞ്ഞു.
മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ബ്രിട്ടന്‍ ഏറെക്കാലമായി അനുകൂലമാണെന്നും പ്രധാനമായി ഒരു രാജ്യമാണ് നീക്കത്തെ എതിര്‍ക്കുന്നതെന്നും ചൈനയെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു. നടപടി ക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്ന് യുഎസും അറിയിച്ചു. മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സവാദമുന്നയിയ്ക്കുന്ന ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താനും ഇതര രാജ്യങ്ങള്‍ ശ്രമം തുടങ്ങി. മസൂദ് അസ്ഹറിനെ പിന്തുണയ്ക്കുന്നു നിലപാടില്‍ ചൈന മാറ്റം വരുത്തുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മസൂദ് അസ്ഹറിന്‍റെ കാര്യത്തില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും യുഎസ്എ, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മസൂദ് അസ്ഹര്‍ ഭീകരനാണെന്ന് തെളിയിക്കുന്ന മുഴുവന്‍ രേഖകളും കൈമാറി യുഎന്നില്‍ പിന്തുണ വേണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം ചൈനീസ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
എന്നാല്‍, പാകിസ്ഥാന്‍റെ എതിര്‍പ്പുന്നയിക്കുന്നതിനാല്‍ ചൈന തീരുമാനം നീട്ടിക്കൊണ്ടുപോകുകയാണ്. മസൂദ് അസ്ഹറിനെ എതിര്‍ത്താല്‍ ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയിലെ തങ്ങളുടെ ഉദ്യോഗസ്ഥരുടെ സുരക്ഷയെ ബാധിക്കുമെന്നാണ് ചൈനയുടെ ഭയം. പാകിസ്ഥാന്‍ സൈന്യം നേരിട്ട് സുരക്ഷയൊരുക്കുന്നതിനാല്‍ ചൈനയുടെ വാദത്തില്‍ അടിസ്ഥാനമില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam