കശ്മീര്‍ ഉൾപ്പെടെ എവിടെയും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാന്‍

By Web TeamFirst Published Sep 3, 2021, 4:49 PM IST
Highlights

താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാന്‍ വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഇന്ത്യ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് താലിബാന്‍റെ പുതിയ പ്രഖ്യാപനം.

കശ്മീര്‍ ഉൾപ്പെടെ എവിടെയും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് താലിബാന്‍. എന്നാല്‍ മറ്റേതെങ്കിലും രാജ്യത്തിനെതിരെ ആയുധമുയര്‍ത്താനില്ലെന്നാണ്  നിലവിലെ നയമെന്നുമാണ് താലിബാന്‍ ബിബിസി ഉര്‍ദുവിന് നല്‍കിയ അഭിമുഖത്തില്‍ വിശദമാക്കുന്നത്. താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാന്‍ വ്യാപകമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഇന്ത്യ പങ്കുവയ്ക്കുന്നതിന് ഇടയിലാണ് താലിബാന്‍റെ പുതിയ പ്രഖ്യാപനം.

'ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നു', സാംസ്കാരിക വാണിജ്യ രാഷ്ട്രീയ ബന്ധം തുടരുമെന്നും താലിബാൻ

താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ബിബിസി ഉര്‍ദുവിനോട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മുസ്ലിം എന്ന നിലയില്‍ കശ്മീരിലും ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മുസ്ലിംകള്‍ക്കായി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. മുസ്ലിംകള്‍ ഞങ്ങളുടെ തന്നെ ഭാഗമാണ് എന്ന നിലയിലായിരുന്നു താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍റെ പ്രതികരണം. ഞങ്ങളുടെ നിയമം അനുസരിച്ച് തുല്യനീതിക്ക് അവര്‍ അര്‍ഹരാണെന്നും താലിബാന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു. കശ്മീര്‍ സംബന്ധിച്ച താലിബാന്‍റെ മുന്‍ നിലപാടുകളോട് വിരുദ്ധമായാണ് താലിബാന്‍ വക്താവിന്‍റെ നിലവിലെ പ്രതികരണം. ഇന്ത്യയുമായി വാണിജ്യ സാംസ്കാരിക രാഷ്ട്രീയ ബന്ധം താലിബാൻ ആഗ്രഹിക്കുന്നുവെന്നാണ് ഓഗസ്റ്റ് 15ന് കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ പ്രതിനിധികള്‍ പ്രതികരിച്ചത്.

അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത്, ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം'; താലിബാനുമായി ചർച്ച നടത്തി ഇന്ത്യ

അഫ്ഗാനിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് താവളമൊരുക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച വിശദമാക്കിയത്. നേരത്തെ ദോഹയിൽ താലിബാൻ ഉപമേധാവിയെ കണ്ട് ഖത്തറിലെ ഇന്ത്യൻ അംബാസഡര്‍ ചർച്ച നടത്തിയിരുന്നു. അഫ്​ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ ചർച്ചയിൽ  താലിബാനോട് ആവശ്യപ്പെട്ടു. അഫ്ഗാൻ മണ്ണ് ഭീകരവാദികൾക്ക് താവളമാകരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ അടക്കമുള്ള ഇടങ്ങളേക്കുറിച്ച് താലിബാന്‍റെ പുതിയ പ്രതികരണം എത്തുന്നത്.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!