കേംബ്രിഡ്ജ്: ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ കേംബ്രിഡ്ജിലെ ആര്‍ബറി കമ്മ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച നഗരത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കോണ്‍സുലാര്‍ ക്യാമ്പില്‍ മലയാളികളും മറ്റ് ഇന്ത്യക്കാരുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സൗത്ത് കേംബ്രിഡ്ജ്ഷെയര്‍ ഡിസ്ട്രിക്റ്റ് കൗണ്‍സിലറും മലയാളിയുമായ ജിയോ സെബാസ്റ്റ്യന്റെ ആശയമായിരുന്നു ഈ ക്യാമ്പ്. പാസ്പോര്‍ട്ട് പുതുക്കുന്നതിനും വിസ നടപടികള്‍ക്കും മറ്റ് കോണ്‍സുലാര്‍ ആവശ്യങ്ങള്‍ക്കുമായി ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പോലും ആളുകള്‍ ഇവിടെയെത്തി.
ഇതോടെ ഇത്തരം ആവശ്യങ്ങള്‍ക്കായി ലണ്ടനിലേക്ക് നടത്തേണ്ടി വന്നിരുന്ന യാത്ര ഒഴിവാക്കാനായി. നിരവധി ബ്രിട്ടീഷ് പൗരന്മാരും ഇന്ത്യന്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ ഈ ക്യാമ്പ് പ്രയോജനപ്പെടുത്തി. 'ലിവര്‍പൂളില്‍ നിന്നും മാഞ്ചസ്റ്ററില്‍ നിന്നും ഉള്‍പ്പെടെ 500 പേര്‍ ഈ ക്യാമ്പില്‍ പങ്കെടുത്തത് ഇത്തരം സേവനങ്ങള്‍ ഇവിടെ എത്രത്തോളം ആവശ്യമായിരുന്നു എന്ന് കാണിക്കുന്നുവെന്ന് കൗണ്‍സിലര്‍ ജിയോ സെബാസ്റ്റ്യന്‍ പറഞ്ഞു. 'കേംബ്രിഡ്ജിലെ ഇന്ത്യന്‍ സമൂഹം മികച്ച പിന്തുണയാണ് നല്‍കിയത്. നഗരത്തിന് വേണ്ടി ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ആംഗ്ലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ വര്‍ദ്ധിച്ചുവരുന്ന കരുത്തും സംഘടനാ ശേഷിയുമാണ് ഈ പരിപാടിയിലൂടെ വ്യക്തമായത്. തങ്ങളുടെ സാംസ്‌കാരിക പൈതൃകം ആഘോഷിച്ചുകൊണ്ട് അയല്‍ക്കാരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും പരസ്പര ബന്ധം ഊട്ടിയുറപ്പിക്കാനും ഈ ക്യാമ്പ് സഹായിച്ചു. ക്യാമ്പ് ദിവസം മുഴുവന്‍ സുഗമമായി നടത്തുന്നതിന് ടോം, വില്‍സണ്‍, ജോസ്, ബിജു എന്നിവരുള്‍പ്പെടുന്ന വോളണ്ടിയര്‍മാരുടെ സംഘം അക്ഷീണം പ്രവര്‍ത്തിച്ചു. കേംബ്രിഡ്ജ്ഷെയര്‍ കൗണ്ടി കൗണ്‍സിലര്‍ ആദം ബോസ്റ്റാന്‍സി (ബാസിംഗ്‌ബോണ്‍, വാഡണ്‍, മെല്‍ഡ്രെത്ത്, മെല്‍ബോണ്‍) പരിപാടിക്ക് പിന്തുണയര്‍പ്പിച്ച് വേദി സന്ദര്‍ശിച്ചു.
ആളുകളുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത് എന്നതിനാല്‍, കോണ്‍സുലാര്‍ ക്യാമ്പ് കേംബ്രിഡ്ജില്‍ ഒരു സ്ഥിരം സംവിധാനമാക്കുന്നതിനെക്കുറിച്ച് സംഘാടകര്‍ ആലോചിക്കുന്നുണ്ട്. തങ്ങള്‍ക്ക് വീടിനടുത്ത് തന്നെ ലഭ്യമായ ഈ സേവനത്തെയും ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനെയും യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍, പ്രത്യേകിച്ച് മലയാളി സമൂഹം ഏറെ അഭിനന്ദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam