സഹായവുമായി ചൈന, ഇതുവരെ മരിച്ചത് 55 പേർ, 200 ഓളം പേരെ കാണാനില്ല; ഹോങ്കോങിലെ തീയണക്കാൻ തീവ്രശ്രമം

Published : Nov 27, 2025, 01:43 PM IST
Hong Kong Apartment Fire Kills

Synopsis

ഹോങ്കോങിലെ തായ് പോയിലുള്ള വാങ് ഫുട് കോർട്ട് കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ 55 ആയി. നവീകരണ കരാർ ഏറ്റെടുത്ത കമ്പനിയുടെ വീഴ്ചയാണ് ദുരന്തകാരണമെന്ന് സംശയിക്കുന്നതിനാൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. 

തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു.

ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു.

ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ് വാങ് ഫുക് കോർട്ട്. ഇവിടെ 2000 ത്തോളം വരുന്ന ഫ്ലാറ്റുകളിലായി ഏതാണ്ട് 4800 ഓളം പേർ താമസിച്ചിരുന്നു. ആദ്യത്തെ കെട്ടിടത്തിൽ തീ പിടിച്ചപ്പോൾ തന്നെ തീയണക്കാതിരുന്നതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്. ഇതിൻ്റെ കാരണം എന്തായിരുന്നുവെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. തീയണക്കാതെ സിഗററ്റ് കുറ്റികൾ വലിച്ചെറിയുന്നതടക്കം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നാണ് താമസക്കാരുടെ മൊഴി. അതിവേഗം തീപിടിക്കുന്ന വസ്തുക്കളിലേക്ക് ഇങ്ങനെയാണോ തീപടർന്നതെന്ന് സംശയിക്കുന്നുണ്ട്.

തീപിടിച്ച ഏഴിൽ മൂന്ന് ടവറുകളിലെ തീ അണച്ചിട്ടുണ്ട്. മറ്റ് നാലിടങ്ങളിൽ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 1983ൽ നി‍ർമിച്ച കെട്ടിടമാണിത്. ഇവിടെ നവീകരണ പ്രവർത്തികൾക്കായി മുള കൊണ്ട് കെട്ടിടത്തിന് ചുറ്റും വേലി നിർമ്മിച്ചിട്ടുണ്ടായിരുന്നു. തീ ഇതിലേക്ക് പടർന്ന് കെട്ടിടത്തിലാകെ തീയാളുകയായിരുന്നു. വിവിധ ആശുപത്രികളിലായി 29 പേരെ പൊള്ളലേറ്റ നിലയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാൻ 1400 വീടുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ടെന്നും ഹോങ്കോങ് അധികൃതർ പറയുന്നു.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം