
ടെഹ്‌റാൻ: അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഫീസ് ഈടാക്കാനുള്ള പുതിയ പദ്ധതി ഉടൻ വെളിപ്പെടുത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ലോകം പുതിയൊരു ക്രമത്തിന്റെ പടിവാതിലിലാണെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാവ് പ്രസ്താവിച്ചു. ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാനാണ് ഇറാന്റെ നീക്കം. ഇറാനിയൻ നിയമനിർമ്മാതാവ് ഇബ്രാഹിം അസീസിയുടെ ഈ പ്രസ്താവന വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ടു.
ഇറാനെ എതിർത്ത രാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ യാത്രാ അനുമതി നൽകില്ല. തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂ. കൂടാതെ, ഇറാനെതിരെയുള്ള സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്കും ഈ പാത അടഞ്ഞുതന്നെ കിടക്കും. നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നോക്കുമ്പോഴും ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂടുതൽ കപ്പലുകൾ ഇറാൻ നിലവിൽ കടത്തിവിടുന്നുണ്ട്.
അതേസമയം, ഇറാൻ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമിച്ചാൽ ശക്തമായ സൈനിക നടപടിയുണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സൈന്യത്തെ ഉപയോഗിച്ച് പ്രതിസന്ധി മറികടക്കാൻ ശ്രമിച്ചാൽ ഇറാനെതിരെ 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി 2.0' നടപ്പാക്കാൻ ട്രംപ് ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും പുതിയ പേരിൽ ആക്രമണം പുനരാരംഭിക്കാനുള്ള സാധ്യത പ്രതിരോധ വകുപ്പ് പരിശോധിക്കുകയാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി പാക് ആഭ്യന്തര മന്ത്രി നിലവിൽ ഇറാനിലുണ്ട്.
അതേസമയം, മിഡിൽ ഈസ്റ്റിൽ മറ്റ് സംഘർഷങ്ങളും തുടരുകയാണ്. ശനിയാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 11 ഫലസ്തീനികൾ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കൻ ലെബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഇരുരാജ്യങ്ങളും വെടിനിർത്തൽ 45 ദിവസത്തേക്ക് കൂടി നീട്ടാൻ സമ്മതിച്ചതിന് ശേഷവും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 100 കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam