സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയ പ്രതിരോധ സഖ്യം രൂപീകരിച്ചു. ഇതിനെ 'വലിയ, ധീരമായ, പ്രധാനപ്പെട്ട ആദ്യ ചുവടുവെപ്പ്' എന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ്, നീക്കത്തെ സ്വാഗതം ചെയ്തു. കരാർ പ്രകാരം, ഒരു രാജ്യത്തിനെതിരെയുള്ള ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കും.
വാഷിംഗ്ടൺ: സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ തമ്മിൽ അടുത്തിടെ ഒപ്പുവെച്ച 'മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റ്' പ്രാദേശിക സുരക്ഷയ്ക്കും സ്വയംപര്യാപ്തതയ്ക്കുമുള്ള വലിയ ചുവടുവയ്പ്പാണെന്ന് സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. സൗദിയും തുർക്കിയും പാകിസ്ഥാനും ചേർന്ന് ഈ കരാറിൽ ഒപ്പുവെച്ചതിൽ താൻ വളരെ സന്തോഷവാനാണെന്ന് ട്രംപ് അദ്ദേഹത്തിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് ഒന്നിച്ചു വരുന്നതിന്റെ തെളിവാണിതെന്നും കൂടുതൽ അർത്ഥവത്തായ രീതിയിൽ സ്വന്തമായി പ്രതിരോധം തീർക്കാൻ രാജ്യങ്ങൾക്ക് സാധിക്കുമെന്നും വ്യക്തമാക്കിയ അദ്ദേഹം ഈ കരാറിനെ 'വലുതും ധീരവും സുപ്രധാനവുമായ ആദ്യ ചുവടുവയ്പ്പ്' എന്നാണ് വിശേഷിപ്പിച്ചത്.
ഓഗസ്റ്റ് 7ന് മെക്കയിൽ വെച്ച് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ ചേർന്നാണ് മെക്ക ജോയിന്റ് ഡിഫൻസ് അഗ്രിമെന്റിൽ ഒപ്പുവെച്ചത്. കൂട്ടായ പ്രതിരോധത്തിനും വിപുലമായ സൈനിക-സുരക്ഷാ സഹകരണത്തിനുമുള്ള ചട്ടക്കൂടാണ് ഈ കരാറിലൂടെ രൂപീകരിച്ചിരിക്കുന്നത്. കരാർ പ്രകാരം ഈ മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നടത്തുന്ന സായുധ ആക്രമണം മറ്റ് രണ്ട് രാജ്യങ്ങൾക്ക് നേരെയും നടന്ന ആക്രമണമായി കണക്കാക്കും. കൂടാതെ അടുത്ത സൈനിക ഏകോപനം, സംയുക്ത പരിശീലനങ്ങൾ, പ്രതിരോധ സാങ്കേതികവിദ്യ, സൈനിക വ്യവസായങ്ങൾ എന്നിവയിലെ സഹകരണവും കരാർ ലക്ഷ്യമിടുന്നു.
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾക്കും പ്രാദേശിക സുരക്ഷാ ആശങ്കകൾക്കും ഇടയിലാണ് ഈ നീക്കം. തങ്ങളുടെ കൂട്ടായ്മ പ്രതിരോധ സ്വഭാവമുള്ളതാണെന്നും ഒരു സൈനിക അല്ലെങ്കിൽ വിഭാഗീയ ഗ്രൂപ്പ് രൂപീകരിക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും മൂന്ന് രാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കരാർ പ്രകാരം ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങളെ പിന്തുണയ്ക്കാനും സൗദിയും തുർക്കിയും പാകിസ്ഥാനും പ്രതിജ്ഞാബദ്ധരാണ്. വ്യാപിപ്പിക്കുന്ന ഈ ക്രമീകരണത്തിൽ ഈജിപ്ത് കൂടി ചേരാൻ സാധ്യതയുണ്ടെന്ന് തുർക്കി പ്രസിഡന്റ് റജപ് തയ്യിപ് എർദോഗൻ പറഞ്ഞു. കെയ്‌റോയുടെ പങ്കാളിത്തം സാധ്യമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം കൂടുതൽ അംഗങ്ങളെ കരാറിലേക്ക് ഉൾപ്പെടുത്താൻ കഴിയുമെന്ന് സൂചിപ്പിച്ചു. ഈ കരാർ ലോകത്തിന് ഒരു സുപ്രധാന സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും എർദോഗൻ കൂട്ടിച്ചേർത്തു.


