
ദുബായ്: യുഎസ് ഇറാൻ സംഘർഷം ഗൾഫ് മേഖലയിലേക്ക് വ്യാപിച്ചതോടെ, സ്വപ്നനഗരമായ ദുബായിൽ കടുത്ത തൊഴിൽ പ്രതിസന്ധി രൂപപ്പെടുന്നതായി റിപ്പോർട്ട്. ആയിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളാണ് ആശങ്കയിലായിരിക്കുന്നത്. സംഘർഷ അന്തരീക്ഷം മാസങ്ങൾ പിന്നിടുമ്പോൾ ദുബായിൽ പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാവുകയും പല കമ്പനികളും ശമ്പളം വെട്ടിക്കുറയ്ക്കുകയും, നിരവധി ആളുകൾക്ക് പുതിയ ജോലികൾ കണ്ടെത്തുന്നതിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്നതായി ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു.
യുഎഇക്ക് നേരെ ഇറാന്‍റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായതോടെ വിനോദസഞ്ചാരം, വ്യോമയാന മേഖല, വിദേശികളെ ആശ്രയിച്ച് കഴിയുന്ന മറ്റ് ബിസിനസുകൾ എന്നിവ പ്രതിസന്ധിയിലാണ്. പല കമ്പനികളും പുതിയ ആളുകളെ നിയമിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്. മാൻപവർ ഗ്രൂപ്പ് നടത്തിയ സർവേ പ്രകാരം യുഎഇയിലെ നാലിൽ ഒന്ന് തൊഴിലുടമകൾ ഈ വർഷം മൂന്നാം പാദത്തിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിടുന്നു. മൂന്നിലൊന്ന് കമ്പനികൾക്ക് പുതിയ നിയമനങ്ങളെക്കുറിച്ച് യാതൊരു പദ്ധതിയുമില്ലാത്ത അവസ്ഥയാണ്.
സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ദുബായിൽ നിന്ന് നിരവധി വിദേശ കുടുംബങ്ങൾ ജന്മനാടുകളിലേക്ക് മടങ്ങിയത് ഗാർഹിക തൊഴിലാളികളെയും ഡ്രൈവർമാരെയും ബാധിച്ചിട്ടുണ്ട്. നിരവധി ബിസിനസ് സ്ഥാപനങ്ങൾ പ്രതിസന്ധി നേരിട്ടതോടെ മലയാളികൾ അടക്കമുള്ള ഐ.ടി, അക്കൗണ്ടിംഗ് മേഖലയിലെ ഉദ്യോഗസ്ഥരെയും ഇത് സാരമായി ബാധിച്ചു. ജോലിയിൽ തുടരുന്നവർക്ക് ടൂറിസ്റ്റുകളുടെ കുറവ് മൂലം കമ്മീഷൻ അടിസ്ഥാനത്തിൽ മാത്രമാണ് ഇപ്പോൾ വരുമാനം ലഭിക്കുന്നത്. പലർക്കും നിശ്ചിത ശമ്പളം കമ്പനികൾ നിഷേധിച്ചതായും റിപ്പോർട്ടുകളുണ്ട്.
ശമ്പളമില്ലാതാവുകയോ ശമ്പളം കുറയുകയോ ചെയ്തതോടെ നാട്ടിലേക്ക് പണമയക്കാൻ പല പ്രവാസികൾക്കും കഴിയുന്നില്ല. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെയും കുട്ടികളുടെ പഠനത്തെയും ബാധിച്ചു തുടങ്ങിയതായാണ് സൂചന. വായ്പകളും ക്രെഡിറ്റ് കാർഡ് കുടിശ്ശികകളും അടച്ചു തീർക്കാൻ പ്രയാസപ്പെടുന്ന സാഹചര്യവും പ്രവാസികളെ വലച്ചേക്കാം.
അതേസമയം തൊഴിൽ മേഖലയിലെ ഈ മന്ദഗതി താത്കാലിക പ്രതിസന്ധി മാത്രമാണെന്നും യുഎഇ ഈ പ്രതിസന്ധിയെ മറികടക്കുമെന്നും സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയതായി ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നു. ബിസിനസുകളെ സഹായിക്കാൻ 680 മില്യൺ ഡോളറിന്റെ പാക്കേജ് യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും, സംഘർഷം മൂലം നിലനിൽക്കുന്ന സാമ്പത്തിക അനിശ്ചിതത്വം തുടരുന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസികളെ ഇത് ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam