വൻ കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിൽ നിശ്ചലമായി ലണ്ടൻ നഗരം; സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാർക്ക് ക്രൂര മർദനം

Published : Sep 14, 2025, 08:43 AM IST
Protest in London

Synopsis

തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഡിഫൻസ് ലീഗ് പ്രവർത്തകർ ലണ്ടനിൽ നടത്തിയ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ പലയിടത്തും സംഘർഷത്തിൽ കലാശിച്ചു. ക്രൂരമർദനമേറ്റ് 26 പൊലീസുകാർക്ക് പരിക്കേറ്റു

ലണ്ടൻ: ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വർധിപ്പിക്കുന്ന പതിനായിരങ്ങൾ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയിൽ ലണ്ടൻ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിൻസണിൻ്റെ നേതൃത്വത്തിൽ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തിൽപരം ജനമാണ് ലണ്ടൻ നഗരത്തിൽ പ്രതിഷേധിച്ചത്. ഇവർക്കെതിരെ നഗരത്തിൽ പലയിടത്തായി അണിനിരന്നവരുമായി സംഘർഷമുണ്ടാകുന്നത് തടയാൻ ശ്രമിച്ച പൊലീസുകാർ ക്രൂര മർദനത്തിന് ഇരയായി. ആയിരത്തോളം പൊലീസുകാരാണ് റാലിയെ നിയന്ത്രിക്കാൻ ഉണ്ടായിരുന്നതെന്നാണ് വിവരം.

പ്രതിഷേധക്കാരുടെ മർദനത്തിൽ 26 പൊലീസുകാർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. പല്ല് പൊട്ടിയവരും മൂക്കിൻ്റെ പാലം തകർന്നവരും നട്ടെല്ലിന് പരിക്കേറ്റവരുമുണ്ട്. 25 ഓളം പ്രതിഷേധക്കാരെ വിവിധ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതീക്ഷിച്ചതിലേറെ ജനമെത്തിയത് പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസിൻ്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുവെന്നാണ് വിവരം. ഫാസിസ്റ്റ് വിരുദ്ധവാദികളും വംശീയ വിരുദ്ധവാദികളും മറുപക്ഷത്ത് അണിനിരന്നതോടെയാണ് പലയിടത്തും കാര്യങ്ങൾ സംഘർഷത്തിലേക്ക് പോയത്.

സ്റ്റീഫൻ യാക്സ്ലി-ലെനൻ എന്നാണ് ടോമി റോബിൻസണിൻ്റെ യഥാർത്ഥ പേര്. തീവ്ര ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമാണ് ഇയാൾ. ബ്രിട്ടനിൽ ഏറ്റവും സ്വാധീനമുള്ള തീവ്ര വലത് പാർട്ടി ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപക നേതാവുമാണ് ഇയാൾ. ബ്രിട്ടൻ മുൻ കോളനികളാൽ കോളനിവത്കരിക്കപ്പെടുന്നുവെന്നാണ് ഇവരുടെ വിമർശനം. ലേബർ പാർട്ടിയുടെ നേതാവും യുകെ പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമറിനെതിരെ കടുത്ത വിമർശനവും അസഭ്യവർഷവും നടത്തിയാണ് പ്രതിഷേധക്കാർ മുന്നോട്ട് പോയത്. അമേരിക്കയിൽ കൊല്ലപ്പെട്ട ചാർലി കിർക്കിന് പ്രതിഷേധക്കാർ ആദരമർപ്പിച്ചു. എങ്കിലും യുകെയിൽ രണ്ട് വർഷം മുൻപ് പലസ്തീൻ അനുകൂല റാലിയിൽ 3 ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തിരുന്നു. ഒരു വലിയ റാലിയെന്ന നിലയിൽ ലോകമാകെ തീവ്ര വലതുവാദികളുടെ ഈ പ്രതിഷേധം ശ്രദ്ധ നേടി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു