
വാഷിംഗ്ടണ്‍: മാസ്‌ക് ധരിക്കില്ലെന്ന നയം മാറ്റി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച സൈനിക ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് മാസ്‌ക് ധരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അമേരിക്കയില്‍ കൊവിഡ് വ്യാപിക്കുമ്പോഴും മാസ്‌ക് ധരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സൈനിക ആശുപത്രി സന്ദര്‍ശിക്കുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്നാണ് ട്രംപ് നയം മാറ്റിയത്. മെരിലാന്‍ഡ് സ്റ്റേറ്റിലെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി ആശുപത്രിയാണ് ശനിയാഴ്ച ട്രംപ് സന്ദര്‍ശിക്കുന്നത്.
പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും സന്ദര്‍ശിക്കാന്‍ ഞാന്‍ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പോകുന്നുണ്ട്. അവിടെ ഞാന്‍ മാസ്‌ക് ഉപയോഗിക്കും. ആശുപത്രിയില്‍ മാസ്‌ക് ഒരവശ്യ വസ്തുവായി ഞാന്‍ കണക്കാക്കുന്നു-ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ മാസ്‌കോ മറ്റ് മുഖാവരണമോ ധരിക്കില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക് ധരിക്കാന്‍ ട്രംപ് കൂട്ടാക്കിയില്ല. അതിനിടെ അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. 1.33 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam