
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു. നല്ല അന്തരീക്ഷത്തിലാണ് ചർച്ചകൾ നടക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. അതിർത്തിയിൽ ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ ഇന്ത്യയും ചൈനയും ഏറെ പരിശ്രമിക്കുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ പറഞ്ഞു. തർക്കങ്ങൾ പരിഹരിക്കാൻ രണ്ട് രാജ്യങ്ങൾക്കും ഇടയിലുള്ള സംവിധാനങ്ങൾ ഇപ്പോൾ സജീവം എന്നും വാങ് യീ പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വലിയൊരു പ്രതിനിധി സംഘവുമായി ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ട്. 400 പേരെങ്കിലും ഷീ ജിൻപിങ്ങിന്റെ സംഘത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രത്യേക പ്രതിനിധികളുടെ 25-ാം വട്ട ചർച്ചകളാണ് ബീജിങ്ങിൽ പുരോഗമിക്കുന്നത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും ആണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ജൂണിൽ ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിനായി ഇരുവരും ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷമുള്ള സുപ്രധാന കൂടിക്കാഴ്ചയാണിത്.
ഇന്ന് രാവിലെ അജിത് ഡോവൽ ചൈനയുടെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായി ഉഭയകക്ഷി ചർച്ച നടത്തി. അതിർത്തി പ്രദേശങ്ങളിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. അതിർത്തി ചർച്ചകൾക്ക് മുമ്പായി ഡോവലും ഹാൻ ഷെങ്ങും അതിർത്തിയിൽ സമാധാനം ഉറപ്പാക്കാനുള്ള വഴികളെക്കുറിച്ച് സംസാരിച്ചു.
ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുണ്ടാക്കിയ ധാരണ അനുസരിച്ച് സാമ്പത്തികം, രാഷ്ട്രീയം, ബഹുരാഷ്ട്ര വേദികൾ എന്നിവയിലെല്ലാം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച ഉച്ചയോടെയാണ് അജിത് ഡോവൽ ബീജിങ്ങിലെത്തിയത്. കഴിഞ്ഞ വർഷം ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ ഓർഗനൈസേഷൻ ഉച്ചകോടിയിലും 2024 ഒക്ടോബറിൽ കസാനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചകളെ ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സന്ദർശനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam