
ദില്ലി: അമേരിക്കൻ ആക്രമണത്തിൽ മുങ്ങിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐറിസ് ദേനയിലേക്ക് സഹായവുമായി ഇന്ത്യൻ നാവികസേന. അപകട അറിയിപ്പിന് പിന്നാലെ, ഇന്ത്യൻ നാവികസേന തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. മാർച്ച് 4 ന് പുലർച്ചെ കൊളംബോയിലെ മാരിടൈം റെസ്‌ക്യൂ കോർഡിനേഷൻ സെന്ററിലാണ് (എംആർസിസി) ഐറിസ് ദേനയിൽ നിന്നുള്ള അടിയന്തിര സന്ദേശം എത്തിയത്. ഗാലെയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് മാറി, ശ്രീലങ്കൻ ഉത്തരവാദിത്തത്തിലുള്ള തിരച്ചിൽ, രക്ഷാ മേഖലയിലാണ് കപ്പൽ. വിവരം ലഭിച്ചയുടനെ, ഇന്ത്യൻ നാവികസേന രക്ഷാദൗത്യം ആരംഭിച്ചു. ശ്രീലങ്കയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി ദീർഘദൂര സമുദ്ര പട്രോളിംഗ് വിമാനം വിന്യസിച്ചതായി നാവികസേന അറിയിച്ചു. ആവശ്യമെങ്കിൽ എയർ-ഡ്രോപ്പബിൾ ലൈഫ് റാഫ്റ്റുകൾ ഘടിപ്പിച്ച രണ്ടാമത്തെ വിമാനം തയ്യാറാണെന്നും അറിയിച്ചു.
സമീപത്ത് പ്രവർത്തിക്കുന്ന സെയിലിംഗ് പരിശീലന കപ്പലായ ഐഎൻഎസ് തരംഗിണിക്ക് സഹായിക്കാനുള്ള ഉത്തരവ് ലഭിക്കുകയും തിരച്ചിൽ പ്രദേശത്ത് എത്തിച്ചേരുകയും ചെയ്തു. അപ്പോഴേക്കും ശ്രീലങ്കൻ നാവികസേനയും മറ്റ് ഏജൻസികളും തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷാക് എന്ന സർവേ കപ്പലും പുറപ്പെട്ടു. കപ്പൽ തകർന്ന ജീവനക്കാരെ രക്ഷിക്കാനാണ് ശ്രമങ്ങൾ തുടരുന്നത്.
മാർച്ച് 4 ന് ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഗാലെയിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് യുഎസ് അന്തർവാഹിനി ഐറിസ് ദേനയെ ടോർപ്പിഡോ ചെയ്തതോടെയാണ് മുങ്ങൽ സംഭവിച്ചത്. പുലർച്ചെ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട് ചെയ്തുകൊണ്ട് കപ്പൽ ദുരന്ത സന്ദേശം നൽകി. എന്നാൽ ശ്രീലങ്കൻ രക്ഷാ കപ്പലുകൾ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും കപ്പൽ മുങ്ങിത്തുടഹ്ങി. ഗാലെയിലെ പ്രധാന നാവിക താവളത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയായിരുന്നു ആക്രമണം.
വിശാഖപട്ടണത്ത് നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പൽ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സംഭവത്തെ കടലിൽ നടന്ന ക്രൂരത എന്ന് വിശേഷിപ്പിച്ചു. ഏകദേശം 130 നാവികരുമായി സഞ്ചരിച്ച കപ്പൽ ഇറാന്റെ തീരങ്ങളിൽ നിന്ന് 2,000 മൈൽ അകലെയുള്ള അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ മുന്നറിയിപ്പില്ലാതെ ആക്രമിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഐറിസ് ദേനയെ ഇന്ത്യൻ നാവികസേനയുടെ അതിഥി എന്ന് അദ്ദേഹം വിളിക്കുകയും ചെയ്തു. സംഘർഷത്തിൽ ശ്രീലങ്ക നിഷ്പക്ഷത പാലിക്കുകയും ചർച്ചയിലൂടെ ഒരു പരിഹാരം കാണണമെന്ന് ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam