
സോൾ: പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടെ മുന്നൊരുക്കവുമായി ഉത്തരകൊറിയയും. രാജ്യത്തലവൻ കിം ജോങ് ഉൻ 5,000 ടൺ ഭാരമുള്ള നേവൽ ഡിസ്ട്രോയർ യുദ്ധക്കപ്പൽ സന്ദർശിക്കുകയും മിസൈൽ പരീക്ഷണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയും നടന്ന രണ്ട് ദിവസത്തെ യാത്രയിൽ, ഉത്തരകൊറിയ നിർമ്മിക്കുന്ന 5,000 ടൺ ഭാരമുള്ള 'ചോ ഹ്യോൺ-ക്ലാസ്' ഡിസ്ട്രോയറുകളിലെ ആദ്യ യുദ്ധക്കപ്പലായ ചോ ഹ്യോൺ കിം സന്ദർശിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു .ഉത്തരകൊറിയൻ നാവികസേനയ്ക്ക് ശക്തമായ ആക്രമണ ശേഷി ഉണ്ടെന്ന് കിം ജോങ് ഉൻ പറഞ്ഞതായി സംസ്ഥാന മാധ്യമമായ കെസിഎൻഎ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. പസഫിക് സമുദ്രത്തിൽ രാജ്യത്തിന്റെ നാവിക ശക്തി വർദ്ധിപ്പിക്കുന്നതിനായി സേനയുടെ കപ്പൽപ്പടയെ നവീകരിക്കുന്നത് തുടരുമെന്ന് കിം പറഞ്ഞു. യുഎസും സഖ്യകക്ഷികളും പ്രകോപനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പഞ്ചവത്സര പദ്ധതി കാലയളവിൽ എല്ലാ വർഷവും, രണ്ട് ഉപരിതല യുദ്ധക്കപ്പലുകൾ നിർമ്മിക്കുമെന്ന ഒൻപതാം കോൺഗ്രസിൽ തീരുമാനിച്ച പുതിയ ദേശീയ തന്ത്രത്തെ കിം പരാമർശിച്ചു. കപ്പലിൽ നിന്ന് വിക്ഷേപിച്ച സ്ട്രാറ്റജിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണ വിക്ഷേപണത്തിനും അദ്ദേഹം മേൽനോട്ടം വഹിച്ചതായി കെസിഎൻഎ റിപ്പോർട്ട് ചെയ്തു. കപ്പൽശാലയിൽ ആസൂത്രണം ചെയ്യുന്ന അതേ ക്ലാസിലുള്ള മൂന്നാമത്തെ യുദ്ധക്കപ്പലിനെക്കുറിച്ചും കിം ചർച്ച ചെയ്തതായി കെസിഎൻഎ കൂട്ടിച്ചേർത്തു.
ചോ ഹ്യോൺ ക്ലാസ് ഡിസ്ട്രോയറുകളുടെ രണ്ടാമത്തെ യുദ്ധക്കപ്പലിലെ വിക്ഷേപണം 2025 മെയ് മാസത്തിൽ പരാജയപ്പെട്ടിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തു. യുദ്ധക്കപ്പൽ അറ്റകുറ്റപ്പണി നടത്തി ജൂണിൽ വീണ്ടും വിക്ഷേപിച്ചുവെന്ന് കെസിഎൻഎ അറിയിച്ചു. നാവികസേനയുടെ ആണവായുധ വികസനത്തിലെ പുരോഗതിയിൽ താൻ സംതൃപ്തനാണെന്ന് കിം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam