
വാഷിംഗ്ടൺ: ഇന്ത്യക്കെതിരെ പരാമർശങ്ങൾ തുടർന്ന് ട്രംപ് ഭരണകൂടം. അമേരിക്ക ഏർപ്പെടുത്തിയ 50 ശതമാനം തീരുവ തുടരുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലട്ട്നിക്ക് വ്യക്തമാക്കി. രണ്ട് മാസങ്ങൾക്കുള്ളിൽ ഇന്ത്യ സോറി പറഞ്ഞ് ഒരു വ്യാപാര കരാറിനായി പ്രസിഡന്റ് ട്രംപിനെ സമീപിക്കും. അമേരിക്ക ഏർപ്പെടുത്തിയ തീരുവകൾ ഇന്ത്യൻ ബിസിനസ്സുകളെ തളർത്തും. അവർ തന്നെ കരാർ ആവശ്യപ്പെടും എന്നും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ബ്രിക്സ് സഖ്യത്തിൽ തുടരരുത്. റഷ്യക്കും ചൈനക്കും ഇടയിലുള്ള പാലമായി നിന്ന് അമേരിക്കക്ക് എതിരെ നിലപാടെടുത്താൽ, 50 ശതമാനം തീരുവ തുടരുമെന്നും ലട്ട്നിക്ക് വ്യക്തമാക്കി.
ഇന്ത്യക്കെതിരെ ട്രൂത്ത് സോഷ്യലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും കുറിപ്പ് പങ്കുവെച്ചിരുന്നു. ഇന്ത്യയും റഷ്യയും 'കൂടുതൽ ഇരുണ്ട' ചൈനയിലേക്ക് പോയെന്നാണ് ഇന്നലെ ട്രംപ് പറഞ്ഞത്. ഇത് വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചനയാണ് നൽകിയത്. എന്നാല്‍ ട്രംപ് വീണ്ടും നിലപാട് മാറ്റിയിരിക്കുകയാണ്. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്‍റെ പരിഹാസ പോസ്റ്റ് വന്നത്.
ഇപ്പോൾ ട്രംപ് പറയുന്നത് ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നാണ്. എന്നാല്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാൻ തയ്യാറല്ലെന്ന് ട്രംപിൻറെ ഉപദേഷ്ടാവ് പീറ്റർ നവാറോ പറഞ്ഞിട്ടുണ്ട്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാൻ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam