കോടികളുടെ സ്വത്ത്, 6 മില്യൺ ഡോളറിന്‍റെ ബംഗ്ലാവ്; ഇന്ത്യൻ വംശജരായ കുടുംബം യുഎസിൽ മരിച്ച നിലയിൽ, കടക്കെണി ?

Published : Dec 31, 2023, 07:09 AM IST
കോടികളുടെ സ്വത്ത്, 6 മില്യൺ ഡോളറിന്‍റെ ബംഗ്ലാവ്; ഇന്ത്യൻ വംശജരായ കുടുംബം യുഎസിൽ മരിച്ച നിലയിൽ, കടക്കെണി ?

Synopsis

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്  2021 ഡിസംബറിൽ എഡ്യൂനോവ തകർന്നു. ഇതോടെ രാകേഷും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ ആറ് മില്യൺ ഡോളർ മൂല്യമുള്ള ബംഗ്ലാവ് ഇവർ 3 മില്യൺ ഡോളറിന് വിറ്റിരുന്നു.  

ദില്ലി: ഇന്ത്യൻ വംശജരായ കോടീശ്വര കുടുംബം അമേരിക്കയിൽ മരിച്ച നിലയിൽ. യുഎസിലെ മസാച്യുസെറ്റ്‌സിലെ ബംഗ്ലാവിലാണ് രാകേഷ് കമാൽ (57), ഭാര്യ ടീന (54), അവരുടെ 18 വയസ്സുള്ള മകൾ അരിയാന എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം. രാകേഷിനെയും കുടുംബത്തെയും ഫോണിൽ കിട്ടാതായതോടെ ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിലെത്തിയപ്പോഴാണ് മൂന്നംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

ഇന്ത്യൻ വംശജനായ രാകേഷും കുടുംബവും ഏറെ നാളായി അമേരിക്കയിൽ സ്ഥിരതാമസക്കാരാണ്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രാകേഷ് സ്വന്തമായി ഒരു കമ്പനി നടത്തുകയായിരുന്നു. കോടികൾ സ്വത്തുള്ള രാകേഷും കുടുംബവും ജീവനൊടുക്കിയതിന്‍റെ ഞെട്ടലിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. യുഎസിൽ ഐറ്റ് സ്ഥാപനത്തിന് പുറമേ എഡ്യൂനോവ എന്ന പേരിൽ ഒരു എഡ്യുക്കേഷൻ കോച്ചിംഗ് സ്ഥാപനവും രാകേഷും കുടുംബവും നടത്തിയിരുന്നു. എന്നാൽ ഈ കമ്പനി ഇപ്പോള്‍ പ്രവർത്തിക്കുന്നില്ല.

2016 ൽ ആണ് രാകേഷും ഭാര്യയും യുഎസിൽ കോച്ചിംഗ് സെന്‍റർ തുടങ്ങുന്നത്. കമ്പനി വൻ വിജയമായിരുന്നു. 2019ൽ 11 കിടപ്പുമുറികളുള്ള അത്യാധുനിക ബംഗ്ലാവടക്കം ഇവർ സ്വന്തമാക്കിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന്  2021 ഡിസംബറിൽ എഡ്യൂനോവ തകർന്നു. ഇതോടെ രാകേഷും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിന് പിന്നാലെ ആറ് മില്യൺ ഡോളർ മൂല്യമുള്ള ബംഗ്ലാവ് ഇവർ 3 മില്യൺ ഡോളറിന് വിറ്റിരുന്നു.  2022 സെപ്റ്റംബറിൽ പാപ്പർ ഹർജിയും നൽകിയിരുന്നു.

കുറച്ച് ദിവസങ്ങളായി രാകേഷിനെയും കുടുംബത്തെയും ഫോണിലും മറ്റ് സാമൂഹമാധ്യമങ്ങളിലും ബന്ധപ്പെടാനായിരുന്നില്ല, ഇതിൽ ആശങ്ക തോന്നിയാണ് വിവരം പൊലീസിൽ അറിയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. പൊലീസെത്തുമ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിട്ട നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്ത് കയറിയ പൊലീസ് കണ്ടത് മൂവരുടേയും മൃതദേഹമാണ്. രാകേഷിന്‍റെ മൃതദേഹത്തിന് സമീപം ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Read More : 'ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഷെഹബാസ് നാണം കെട്ട ചതി ചെയ്തു', ട്രംപിനെ പേടിച്ചാണോ ഇസ്രയേലിനൊപ്പം ബോർഡ് ഓഫ് പീസിൽ ഇിക്കുന്നതെന്ന് ചോദ്യം, പാക്കിസ്ഥാനിൽ പ്രതിഷേധം
'ക്യാച്ച് മി ഇഫ് യു കാൻ', 'പൈലറ്റാ'യി പറന്നു, നാല് വർഷത്തിനിടെ നൂറുകണക്കിന് സൗജന്യ വിമാന യാത്രകൾ, ഒടുവിൽ യുവാവ് പിടിയിൽ