
ടെഹ്രാൻ: ഇറാനുമായി രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്ന യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാൻ്റെ സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി). ഐആർജിസി ഉദ്യോഗസ്ഥർക്കും അമേരിക്കയ്ക്കും ഇടയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹേബി പറഞ്ഞതായി ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുദ്ധത്തിലെ പരാജയത്തിന്റെയും നിരാശയുടെയും ഫലമായി ട്രംപ് അനുഭവിച്ച മാനസികഭ്രമങ്ങളും പേടിസ്വപ്നങ്ങളും മൂലമുണ്ടായ വെറും മിഥ്യാധാരണകൾ മാത്രമാണിതെന്നും ഹുസൈൻ മൊഹേബി പരിഹസിച്ചു.
ഐആർജിസി തങ്ങളുടെ നിലപാടുകൾ യുദ്ധക്കളത്തിലാണ് വ്യക്തമാക്കുന്നത്. നയതന്ത്ര കാര്യങ്ങൾ ഇസ്ലാമിക് റിപ്പബ്ലിക്കിലെ മറ്റ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നവയാണ്. നിലവിൽ അമേരിക്കയുമായി ഒരു ചർച്ചയും നടക്കുന്നില്ലെന്ന് ഹുസൈൻ മൊഹേബി പറഞ്ഞു. അമേരിക്കയുടെ ഭാഗത്തുനിന്ന് ആവർത്തിച്ചു കരാർ ലംഘിക്കപ്പെടുന്നതും തുടർച്ചയായി കയ്പേറിയ അനുഭവങ്ങൾ ഉണ്ടാകുന്നതും വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ഹുസൈൻ മൊഹേബിയുടെ പ്രതികരണം.
തിങ്കളാഴ്ച ഫോക്സ് ന്യൂസിനോട് സംസാരിക്കവെ ആണ്, അമേരിക്ക ഐആർജിസിയുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടത്. പരമ്പരാഗത മധ്യസ്ഥരെയോ ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെയോ ഉൾപ്പെടുത്താതെ യുഎസ് ഉദ്യോഗസ്ഥർ ഐആർജിസി ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. തനിക്ക് യുദ്ധം അവസാനിപ്പിക്കാൻ തിടുക്കമില്ലെന്നും ട്രംപ് സൂചിപ്പിച്ചിരുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം. നയതന്ത്രത്തിന് ഇനിയും സമയമുണ്ടെന്നും എന്നാൽ ഇറാൻ തങ്ങളുടെ ആണവ മോഹങ്ങൾ ഉപേക്ഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. സംഘർഷം അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ ഇറാൻ കീഴടങ്ങലിന്റെ വെള്ളക്കൊടി ഉയർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam