
ടെഹ്റാൻ: ഇനി മുതൽ ഹോർമുസിന്റെ സംരക്ഷകരാണെന്നും 20 ശതമാനം ഫീസ് ഈടാക്കുമെന്നുമുള്ള അമേരിക്കയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അമേരിക്കയല്ല, ഇറാനാണ് എല്ലായ്പ്പോഴും ഹോർമുസ് കടലിടുക്കിന്റെ യഥാർഥ കാവൽക്കാരെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് പറയുന്നത് തീർച്ചയായും ശരിയാണ്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കുന്നവർക്ക് അതിനുള്ള ഫീസ് നൽകേണ്ടതുണ്ട്. ഇറാൻ ആണ് എല്ലായ്പ്പോഴും ഹോർമുസിന്റെ കാവൽക്കാരൻ. ഇനി അങ്ങോട്ടും അങ്ങനെ തന്നെ തുടരുമെന്നും അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. 20 ശതമാനം ഫീസ് ചുമത്തുമെന്ന പ്രഖ്യാപനത്തെ പരിഹസിച്ച വിദേശകാര്യമന്ത്രി, 20 ശതമാനമെന്നത് തീർച്ചയായും കൂടുതലാണെന്നും തങ്ങളുടെ ഫീസ് ന്യായമായിരിക്കുമെന്നും പരിഹസിച്ചു.
കഴിഞ്ഞദിവസമാണ് ഹോർമുസിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ഇനി മുതൽ ഹോർമുസിന്റെ സംരക്ഷകർ അമേരിക്കയാണെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ഹോർമുസിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് അമേരിക്ക സുരക്ഷ ഉറപ്പുവരുത്തുമെന്നും ഇതിനുപകരമായി ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാനുമേൽ യുഎസിന്റെ നാവിക ഉപരോധം പുനഃസ്ഥാപിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, യുഎസ്-ഇറാൻ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുകയാണ്. അമേരിക്ക ഇറാനിലെ വിവിധകേന്ദ്രങ്ങൾക്ക് നേരേ നിരന്തരം നടത്തിയ ആക്രമണങ്ങൾക്ക് മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിച്ചാണ് ഇറാൻ തിരിച്ചടിക്കുന്നത്. ഇതിനിടെ ഹോർമുസിലും കപ്പലുകൾക്ക് നേരേ ഇറാന്റെ ആക്രമണമുണ്ടായി. യുഎഇയുടെ ഒരു എണ്ണക്കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam