പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ഹോർമുസിൽ അമേരിക്ക നാവിക ഉപരോധം തുടങ്ങി, എന്നാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്ന് മുന്നറിയിപ്പ് നൽകിയ ഇറാൻ, യുഎഇ ടാങ്കറിന് നേരെ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി യുഎഇ സ്ഥിരീകരിച്ചു.
ദുബായ്: ഇറാനും അമേരിക്കയും വിട്ടുവീഴ്ചക്ക് തയാറാകാത്ത സാഹചര്യത്തിൽ പശ്ചിമേഷ്യൻ സംഘർഷം കനക്കുന്നു. ഇറാൻ ഹോർമുസിൽ രണ്ട് യുഎഇ ടാങ്കറുകളിലേക്ക് നടത്തിയ ആക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്ന് യുഎഇ സ്ഥിരീകരിച്ചു. യുഎഇയുടെ ടാങ്കറിന് നേരെയാണ് മിസൈലാക്രമണമുണ്ടായത്. അതേസമയം, ഹോർമുസിൽ അമേരിക്ക വീണ്ടും നാവിക ഉപരോധം തുടങ്ങി. ഹോർമൂസ് ഇനി അമേരിക്ക കൈകാര്യം ചെയ്യുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തൊട്ടുപിന്നാലെ മറുപടിയുമായി ഇറാനും രംഗത്തെത്തി. ഹോർമൂസ് കൈകാര്യം ചെയ്യാൻ അമേരിക്കയെ അനുവദിക്കില്ലെന്നും ചെങ്കടലിൽ ബാബ് അൽ മന്ദബ് അടയ്ക്കുമെന്നും ഇറാൻ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്നും മുന്നറിയിപ്പ് നൽകി. ഇറാന്റെ പ്രസ് ടിവിയിലൂടെയായിരുന്നു ഭീഷണി. ഇന്ധന വിപണി തകരുമെന്നും രാജ്യങ്ങൾ പട്ടിണി മുന്നിൽ കാണുമെന്നും ഇറാൻ വ്യക്തമാക്കി.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെട്ട സംഘർഷം കൂടുതൽ വഷളാകുന്നതിന്റെ ഭാഗമായാണ് ചെങ്കടലിലെ ബാബ് അൽ മന്ദബ് അടച്ചുപൂട്ടുമെന്ന പുതിയ ഭീഷണി പുറത്തുവന്നിരിക്കുന്നത്. യുഎസ് -ഇസ്രായേൽ-ഇറാൻ യുദ്ധ പശ്ചാത്തലത്തിലാണ് ഈ നീക്കം. തങ്ങൾക്ക് നേരെ സൗദി അറേബ്യ ആക്രമണം തുടർന്നാൽ ബാബ് അൽ മന്ദബ് പാത അടയ്ക്കുമെന്നും, ഇതോടെ ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറായി ഉയർന്നേക്കുമെന്നുമാണ് യെമൻ മുന്നറിയിപ്പ് നൽകുന്നത്.
ഇന്ധന വിപണി തകരുമെന്നും പല രാജ്യങ്ങളും പട്ടിണി മുന്നിൽ കാണേണ്ടി വരുമെന്നും ഇറാന്റെ പ്രസ് ടിവി പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നു. ആഗോള എണ്ണക്കയറ്റുമതിയുടെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള തന്ത്രപ്രധാന പാതയാണിത്. ഈ ഭീഷണിയെത്തുടർന്ന് സൗദി അറേബ്യ ഈ പാതയിലൂടെയുള്ള തങ്ങളുടെ എണ്ണക്കയറ്റുമതി താൽക്കാലികമായി നിർത്തിവെക്കുകയും അമേരിക്കയുടെ പിന്തുണയോടെ സൈനിക സാന്നിധ്യം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. പാത അടച്ചുപൂട്ടാനുള്ള സാധ്യത വർദ്ധിച്ചതോടെ ആഗോള എണ്ണ വിതരണത്തിൽ കടുത്ത പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്കയിലാണ് വിപണി.
