
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ കടൽമൈൻ ഭീഷണിയെ അമേരിക്കയ്ക്കെതിരെയുള്ള പരിഹാസായുധമാക്കി മാറ്റി ഇറാൻ. യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാൻ എംബസി. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന തലക്കെട്ടിലുള്ള എക്സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോർമുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിനു പുറത്ത് മൈൻസ്വീപ്പർ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാൻ എംബസി എക്സിൽ പങ്കുവച്ചിട്ടുള്ളത്. ഗെയിമിന്റെ മാതൃകയിലുള്ള വീഡിയോ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെയും യു.എസ് സൈന്യത്തെയും ഇറാനിലേക്ക് ക്ഷണിച്ച് പരിഹസിച്ചിരിക്കുന്നത്.
"ഹബീബി (അങ്കിൾ സാം), ഇറാനിലേക്ക് വരൂ!" എന്ന അടിക്കുറിപ്പോടെയാണ് വ്യാഴാഴ്ച 35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഹോർമുസ് കടലിടുക്കിന്റെ 3D ഭൂപടത്തിൽ മൈൻസ്വീപ്പർ ഗെയിമിലെ ഗ്രിഡുകൾ ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. യുഎസും ഇറാനും തമ്മിൽ ആക്രമണം വീണ്ടും ശക്തമായതിനു പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്. അമേരിക്കയെ മനുഷ്യരൂപത്തിൽ പ്രതിനിധീകരിക്കുന്ന കാർട്ടൂൺ ചിത്രത്തിന്റെ പേരാണ് അങ്കിൾ സാം.
ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിൽ ഇറാൻ സ്ഥാപിച്ചിരുന്ന റോക്കറ്റ് ലോഞ്ചറുകൾക്ക് നേരെ അമേരിക്കൻ സൈന്യം ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നത്. അടുത്തിടെ അന്താരാഷ്ട്ര കപ്പൽച്ചാലുകളിൽ നിന്ന് ഇറാന്റെ കടൽമൈനുകൾ നീക്കം ചെയ്യുന്ന വലിയൊരു ദൗത്യം യു.എസ് പൂർത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ഈ സംഭവം. ഹോർമുസ് കപ്പൽപ്പാതയിൽ മൈനുകൾ നിക്ഷേപിക്കാൻ ഇറാൻ ലാറക് ദ്വീപ് ഉപയോഗിക്കുന്നു എന്നാരോപിച്ചായിരുന്നു യുഎസിന്റെ ആക്രമണം.
Habibi (Uncle Sam), come to Iran! pic.twitter.com/Ay6FdpwF8E
— Iran Embassy in Sierra Leone (@IRANinSalone) September 3, 2026
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനിലെ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. എട്ട് മിസൈലുകൾ പ്രതിരോധിച്ചതായി ജോർദാൻ സൈന്യം അറിയിച്ചു. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. ഇറാന്റെ വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, റഡാർ സംവിധാനങ്ങൾ, ആശയവിനിമയ താവളങ്ങൾ, മൈൻ നിക്ഷേപിക്കാനുള്ള കേന്ദ്രങ്ങൾ എന്നിവയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ അമേരിക്കയുടെ ആക്രമണത്തിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന നാല് സിവിലിയന്മാർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ മാധ്യമങ്ങൾ ആരോപിച്ചു. എന്നാൽ ഈ ആരോപണം യു.എസ് സൈന്യം തള്ളി.
ഇറാൻ ഇനിയും തിരിച്ചടിച്ചാൽ ശക്തമായ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. "ന്യായമായ ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടിച്ചാൽ, അവർക്ക് ഇതിലും ശക്തമായ പ്രഹരം നേരിടേണ്ടി വരും. അതോടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ശേഷി തന്നെ ഇല്ലാതാകും," ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam