
ടെഹ്റാൻ/ അമ്മാൻ: ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരേ യുഎസിന്റെ ശക്തമായ ആക്രമണം. ഞായറാഴ്ച പുലർച്ചെയാണ് ഇറാന് നേരേ വീണ്ടും കനത്ത വ്യോമാക്രമണം ആരംഭിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ്(സെന്റ്കോം) അറിയിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദേശപ്രകാരമാണ് ആക്രമണമെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകളെ ആക്രമിക്കാനുള്ള ഇറാന്റെ ശേഷി ദുർബലപ്പെടുത്താനാണ് പുതിയ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സെൻട്രൽ കമാൻഡിന്റെ വിശദീകരണം. ജോർദാനിൽ അമേരിക്കൻ സൈനികർക്കെതിരേ ആക്രമണം നടത്തിയ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്(ഐആർജിസി) കടുത്ത ശിക്ഷ നൽകാൻ കൂടിയാണ് ഈ ആക്രമണമെന്നും സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
തെക്കൻ തുറമുഖ നഗരമായ സിരിക്കിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാന്റെ മെഹർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാജിയാബാദിലും യുഎസ് ആക്രമണമുണ്ടായെങ്കിലും അത്യാഹിതങ്ങളില്ലെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
നേരത്തേ ജോർദാനിലെ യുഎസ് താവളങ്ങൾക്ക് നേരേ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ഒരു യുഎസ് സൈനികനെ കാണാതായതായും സെന്റ്കോം സ്ഥിരീകരിച്ചിരുന്നു. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികർ ജോർദാനിലെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയെന്നും സെന്റ്കോം അറിയിച്ചു.
ജോർദാനിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടത് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേതും സ്ഥിരീകരിച്ചു. സൈനികരുടെ ത്യാഗം അമേരിക്കയുടെ നിശ്ചയദാർഢ്യത്തെ കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരുവിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല. എന്നാൽ, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ വിവരമറിയിച്ചതായി സെന്റ്കോം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam