
ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ 40 ദിവസം നീണ്ട സൈനിക നീക്കത്തിന് താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. പിന്നാലെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അടുത്ത നീക്കത്തെ കുറിച്ച് 'ചൈനയുടെ നോസ്ട്രഡാമസ്' എന്ന വിശേഷണം നേടിയ ചൈനീസ് അക്കാദമിക് വിദഗ്ദ്ധനായ ജിയാങ് ഷുക്കിൻ മുന്നറിയിപ്പ് നൽകുന്നു. ട്രംപ്, ഇറാൻ അക്രമിക്കുമെന്ന ജിയാങ് ഷുക്കിൻറെ പ്രവചനം യാഥാർത്ഥ്യമായതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് 'ചൈനയുടെ നോസ്ട്രഡാമസ്' എന്ന വിശേഷണം ലഭിച്ചത്. അതിനാൽ തന്നെ ജിയാങ് ഷുക്കിൻറെ പുതിയ പ്രവചനത്തെയും ഏറെ കരുതലോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.
യുഎസും ഇറാനും തമ്മിലുള്ള പുതിയ സാഹചര്യം ഡൊണൾഡ് ട്രംപിനെ കൂടുതൽ കടുത്ത നിലപാടിലാക്ക് നയിച്ചേക്കാമെന്നാണ് ജിയാങ് ഷുക്കിൻറെ മുന്നറിയിപ്പ്. ആഗോള രാഷ്ട്രീയത്തെയും സംഘർഷങ്ങളെയും കുറിച്ചുള്ള തന്‍റെ വീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന പ്രവചന ചരിത്രം ( Predictive History) എന്ന പേരിൽ അദ്ദേഹം നടത്തുന്ന യൂട്യൂബ് ചാനലൂടെയാണ് പുതിയ വെളിപ്പെടുത്തലും പുറത്ത് വന്നത്. ഇറാനെതിരെ യുഎസ് യുദ്ധം നയിക്കുമെന്നും എന്നാൽ, ട്രംപ് പിന്നീട് ഈ യുദ്ധത്തിൽ നിന്നും പിന്മാറുമെന്നും ജിയങ് പ്രവചിച്ചിരുന്നു. എന്നാൽ, എത്ര ഒഴിവാക്കാൻ ശ്രമിച്ചാലും യുഎസ് കരസേന ഒടുവിൽ ഇറാനിലേക്ക് കടക്കുമെന്നും അദ്ദേഹം ഇപ്പോൾ കൂട്ടിച്ചേർക്കുന്നു. വ്യോമാക്രമണത്തിലുടെ മാത്രം ഇറാനെ കീഴടക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാൽ യുഎസ് കൂടുതൽ വലിയ സംഘർഷങ്ങൾക്ക് ശ്രമിച്ചേക്കാമെന്നും ജിയാങ് കൂട്ടിചേർക്കുന്നു.
യുഎസിന്‍റെ അടുത്ത നീക്കം കൃത്യമായ ഒരു പദ്ധതിയെ അടിസ്ഥാനമാക്കിയായിരിക്കും. എന്നാൽ വലിയ സൈനിക ശക്തിയില്ലാത്ത ഇറാൻ ശ്രദ്ധാപൂർവ്വം യുഎസിന്‍റെ നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറയുന്നു. ശക്തമായ ആയുധങ്ങളെക്കാൾ കൂടുതൽ സാധ്യതകളും തന്ത്രങ്ങളുമുള്ളയാളാകും യുദ്ധത്തിൽ ജയിക്കുകയെന്നും അദ്ദേഹം തന്‍റെ വിദ്യാർത്ഥികളോട് പറഞ്ഞതായി ദി എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരസേനയ്ക്ക് പ്രധാന്യം കൊടുക്കാതെ വ്യോമസേനയ്ക്ക് പ്രാധാന്യം കൊടുത്ത യുഎസിന്‍റെ യുദ്ധ തന്ത്രം 'വിപരീത പിരമിഡ്' എന്നാണ് ജിയാങ് വിശേഷിപ്പിച്ചത്. ഈ തന്ത്രം ദീർഘ കാലം നിലനിൽക്കുന്ന ദുഷ്‌കരമായ യുദ്ധങ്ങളിൽ പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. 2024 -ൽ നടത്തിയ ഒരു ഓണ്‍ലൈൻ സംഭാഷണത്തിൽ ജിയാങ് മൂന്ന് പ്രവചനങ്ങൾ നടത്തിയിരുന്നു. ഒന്ന്. നവംബറിൽ ട്രംപ് തെരഞ്ഞെടുപ്പിൽ വിജയിക്കും. രണ്ട് യുഎസ് ഇറാനെതിയെ യുദ്ധം ചെയ്യും. മൂന്ന് ആഗോള ക്രമത്തെ എന്നന്നേക്കും മാറ്റി മറിക്കുന്ന യുദ്ധത്തിൽ യുഎസ് തോൽക്കും. ഈ പ്രവചനങ്ങളാണ് ജിയാങിനെ ലോകശ്രദ്ധ നേടിക്കൊടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam