
ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ ഇറാനിലെ ഉന്നത ഷിയാ പുരോഹിതൻ 'ഫത്‌വ' പുറപ്പെടുവിച്ചു. ഇരു നേതാക്കളെയും 'ദൈവത്തിന്‍റെ ശത്രുക്കൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ളതാണ് ഫത്‌വ. ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന അമേരിക്കൻ, ഇസ്രായേൽ നേതാക്കളെ താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്ന് ഗ്രാൻഡ് അയത്തുള്ള നാസർ മകാരെം ഷിറാസി തന്‍റെ മതവിധിയിലൂടെ ആഹ്വാനം ചെയ്തു.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞുവെന്ന് മെഹർ വാർത്താ ഏജൻസിയുടെ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ നിയമമനുസരിച്ച് ദൈവത്തിനെതിരെ യുദ്ധം ചെയ്യുന്ന ഒരാളാണ് 'മുഹറിബ്'. ഇങ്ങനെയുള്ളവരെ വധശിക്ഷ, കുരിശിലേറ്റൽ, അവയവങ്ങൾ ഛേദിക്കൽ, അല്ലെങ്കിൽ നാടുകടത്തൽ തുടങ്ങിയ ശിക്ഷകൾക്ക് വിധേയമാക്കാമെന്നാണ് പറയപ്പെടുന്നത്.
ഈ ശത്രുക്കളുമായി മുസ്ലീങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ ഏതെങ്കിലും തരത്തിലുള്ള സഹകരണം പുലർത്തുകയോ പിന്തുണ നൽകുകയോ ചെയ്യുന്നത് 'ഹറാം' അഥവാ നിഷിദ്ധമാണ്. ഈ ശത്രുക്കളെ അവരുടെ വാക്കുകളിലും തെറ്റുകളിലും ഖേദിപ്പിക്കാൻ ലോകമെമ്പാടുമുള്ള എല്ലാ മുസ്ലീങ്ങൾക്കും കടമയുണ്ടെന്ന് ഫത്‌വയിൽ കൂട്ടിച്ചേർത്തു.കൂടാതെ, തന്‍റെ മുസ്ലീം കടമകൾ അനുസരിച്ച് ഈ പോരാട്ടത്തിൽ ഏതെങ്കിലും മുസ്ലീമിന് കഷ്ടപ്പാടുകളോ നഷ്ടങ്ങളോ സംഭവിക്കുകയാണെങ്കിൽ, ദൈവമാർഗത്തിൽ പോരാടിയവർക്കുള്ള പ്രതിഫലം അവർക്ക് ലഭിക്കുമെന്നും വിധിയിൽ പറയുന്നു.
ഇസ്രായേൽ ഇറാനിൽ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. ജൂൺ 13ന് ആരംഭിച്ച 12 ദിവസത്തെ സംഘര്‍ഷം അവസാനിപ്പിച്ചാണ് വെടിനിര്‍ത്തല്‍ ധാരണയുണ്ടായത്. ഇതിന് ശേഷമാണ് ഈ മതപരമായ വിധി പുറത്തുവന്നത്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പറഞ്ഞിരുന്നു. എന്നാൽ ഈ ആരോപണം ടെഹ്റാൻ നിരന്തരം നിഷേധിക്കുന്നുണ്ട്. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിക്കാൻ യുഎസ് സേന ഇസ്രായേൽ സേനയോടൊപ്പം ചേർന്നതോടെ യുദ്ധം രൂക്ഷമായിരുന്നു. ഇതിന് പിന്നാലെ ഖത്തറിലെ ഒരു അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ ശക്തമായ ആക്രമണവും നടത്തി.