
ദില്ലി: അമേരിക്കൻ കപ്പലിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് റിപ്പോർട്ട്. യുഎസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കർ കപ്പലായ സേഫ്സീ വിഷ്ണുവിന് നേരെയാണ് ഇറാഖ് സമുദ്രാതിർത്തിയിൽ ഇറാനിയൻ ചാവേർ ബോട്ടിൽ നിന്നുണ്ടായ ആക്രണമുണ്ടായത്. മാർഷൽ ദ്വീപുകളുടെ പതാകയ്ക്ക് കീഴിലായിരുന്നു ഈ ടാങ്കർ കപ്പൽ സർവീസ് നടത്തിയിരുന്നത്. തെക്കൻ ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപത്താണ് അമേരിക്കൻ കപ്പൽ ആക്രമിക്കപ്പെട്ടത്. ആളില്ലാ ചാവേർ ബോട്ട് ആക്രമണമാണ് ടാങ്കർ കപ്പലിന് നേരെയുണ്ടായത്. കപ്പലിൽ നിന്ന് കപ്പലിന് നേരയാണ് ആക്രമണം ഉണ്ടായതെന്നാണ് ഇറാഖ് തുറമുഖ അധികൃതർ വിശദമാക്കുന്നത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനാണെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ കൊല്ലപ്പെട്ടയാളുടെ മറ്റ് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
കപ്പലിലുണ്ടായ മറ്റ് 27 അംഗങ്ങളെ സുരക്ഷിതമായി ബസ്രയിലേക്ക് മാറ്റിയതായും ഇറാഖ് വിശദമാക്കി. 228.6 മീറ്റർ നീളവും 32.57 വീതിയുമുള്ള ടാങ്കർ കപ്പലാണ് സേഫ് സീ വിഷ്ണു. 2007ലാണ് കപ്പൽ നിർമ്മിതമായത്. പേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ ഇറാൻ തകർത്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം തടയുന്നതിൻ്റെ ഭാഗമായാണ് ഇറാൻ ആക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam