
ടെൽ അവീവ്: ഇറാനെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും ഈ പോരാട്ടം അവസാനിച്ചിട്ടില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച രാത്രി വെളിപ്പെടുത്തിയത്. അവർ നമ്മെ ശ്വാസം മുട്ടിക്കാൻ ആഗ്രഹിച്ചു, ഇപ്പോൾ നമ്മൾ അവരെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഇറാനെയും അതിന്റെ പ്രാദേശിക സഖ്യകക്ഷികളെയും അടയാളപ്പെടുത്തിയ മാപ്പ് പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു പറയുന്നത്. അവരെ നമ്മൾ ശക്തമായി പ്രഹരിച്ചു, ഇനിയും ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്നും വീഡിയോ സന്ദേശത്തിൽ ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. നേരിട്ടുള്ള സമാധാന ചർച്ചകൾ ആരംഭിക്കുന്നതിനായി ലബനൻ കഴിഞ്ഞ ആഴ്ചകളിൽ പലതവണ ബന്ധപ്പെട്ടിരുന്നതായും നെതന്യാഹു വെളിപ്പെടുത്തുന്നത്.
ഹിസ്ബുള്ളയെ നിരായുധരാക്കുക, ഈ കരാർ തലമുറകളോളം നിലനിൽക്കുന്ന യഥാർത്ഥ സമാധാന ഉടമ്പടി ആയിരിക്കുക എന്നീ നിബന്ധനകളാണ് ചർച്ചകൾക്ക് മുന്നോടിയായി ആവശ്യപ്പെട്ടത്. ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം നീക്കം ചെയ്യണമെന്നും നെതന്യാഹു ആവശ്യപ്പെടുന്നത്. തുർക്കി പ്രസിഡന്റ് തയിപ് എർദോഗനെയും നെതന്യാഹു രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നതിന് തൊട്ടടുത്തെത്തിയ സാഹചര്യത്തിലാണ് ഈ പോരാട്ടം തുടങ്ങിയതെന്ന് നെതന്യാഹു അവകാശപ്പെട്ടു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നയതന്ത്രപരമായി അല്ലെങ്കിൽ സൈനിക ശക്തി ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചു. ഹിസ്ബുള്ളയ്ക്കും ഹമാസിനുമെതിരെയുള്ള സൈനിക നടപടികൾ തുടരുമെന്ന സൂചനയും ബെഞ്ചമിൻ നെതന്യാഹു പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam