
ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ സഹായം ലഭിക്കാതെ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾ. ബോംബ് ഷെൽട്ടറുകളിൽ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനസംഖ്യയുടെ 21 ശതമാനം വരുന്ന ജനങ്ങൾക്ക് മുന്നിലാണ് ഇസ്രായേൽ സഹായം കൊട്ടിയടച്ചത്. അറബി സംസാരിച്ചതിനാൽ ഷെൽട്ടറിൽ പ്രവേശനം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ വളരെക്കാലമായി കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭവന നിർമ്മാണം, വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനങ്ങൾ എന്നീ രംഗത്തെല്ലാം വിവേചനം അനുഭവിക്കുന്നു. ഇസ്രായേലി പൗരത്വം ഉണ്ടായിരുന്നിട്ടും പലപ്പോഴും രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു.
അദാല-ദി ലീഗൽ സെന്റർ ഫോർ അറബ് മൈനോറിറ്റി റൈറ്റ്സ് ഇൻ ഇസ്രായേലിന്റെ കണക്കനുസരിച്ച്, 65-ലധികം നിയമങ്ങൾ പലസ്തീൻ പൗരന്മാർക്കെതിരെ നേരിട്ടോ അല്ലാതെയോ വിവേചനം കാണിക്കുന്നു. 2018-ൽ പാസാക്കിയ ദേശീയ-രാഷ്ട്ര നിയമം ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ-രാഷ്ട്രം എന്ന് നിർവചിച്ചുകൊണ്ട് അസമത്വം ഉറപ്പിച്ചു. യുദ്ധസമയത്ത്, ആ വിവേചനം പലപ്പോഴും തീവ്രമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.