
ദില്ലി: ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകൾക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓൺലൈൻ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോർട്ട്. ജെയ്ഷെ മുഹമ്മദ് ജമാത്ത് ഉൽ മുമിനത്ത് എന്ന വനിതാ യൂണിറ്റ് രൂപീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അൽ-മുമിനത്ത് എന്ന പേരിൽ ഒരു ഓൺലൈൻ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാർത്ത. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
കോഴ്‌സിന്റെ ഭാഗമായി, ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ വനിതാ അംഗങ്ങൾ, സ്ഥാപകൻ മസൂദ് അസറിന്റെയും അദ്ദേഹത്തിന്റെ കമാൻഡർമാരുടെയും ബന്ധുക്കൾ, ജിഹാദിനെയും ഇസ്ലാമിനെക്കുറിച്ചും അവരുടെ കടമകളെക്കുറിച്ചും ക്ലാസെടുക്കും. ഓൺലൈനായി നടത്തുന്ന റിക്രൂട്ട്‌മെന്റ് ഡ്രൈവ് നവംബർ 8 ന് ആരംഭിക്കും. 40 മിനിറ്റ് നീണ്ട് നിൽക്കുന്നതാണ് ഓരോ ക്ലാസും. അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയ അസ്ഹറും സമൈറ അസ്ഹറും നേതൃത്വം നൽകും.
ർക്ലാസുകൾ സ്ത്രീകളെ ജമാഅത്ത് ഉൽ-മുമിനത്തിൽ ചേരാൻ 'പ്രോത്സാഹിപ്പിക്കുമെന്നാണ് ഭീകരരുടെ കണക്കുകൂട്ടൽ. അദ്ദേഹത്തിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിന് ജമാഅത്തിന്റെ ചുമതല നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. 500 പാക്കിസ്ഥാൻ രൂപയാണ് ഫീസായി ഈടാക്കുക. ഒക്ടോബർ 8 ന് അസ്ഹർ ജമാഅത്ത് വനിതാ യൂണിറ്റ് പ്രഖ്യാപിച്ചു. ഒക്ടോബർ 19 ന് പാകിസ്ഥാൻ അധിനിവേശ കശ്മീരിൽ, സ്ത്രീകളെ ഗ്രൂപ്പിലേക്ക് കൊണ്ടുവരാൻ തുടങ്ങുന്നതിനായി 'ദുഖ്തരൻ-ഇ-ഇസ്ലാം' എന്ന പേരിൽ പരിപാടി നടന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam