
വാഷിങ്ടണ്‍: അലാസ്കയിൽ വെച്ച് നടന്ന ട്രംപ്- സെലൻസ്കി കൂടിക്കാഴ്ച്ചയിലുണ്ടായ ഒരു രസകരമായ സംഭവം എക്സ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. കൂടിക്കാഴ്ച്ചക്കെത്തിയ വ്ളോദിമിർ സെലൻസ്കി ധരിച്ച വേഷമാണ് ചർച്ചയാകുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബ്രയാന്‍ ഗ്ലെന്‍ സെലെൻസ്കിയോട് ഈ സ്യൂട്ടിൽ താങ്കളെക്കാണാൻ വളരെ നന്നായിരിക്കുന്നുവെന്ന് പറഞ്ഞ് പ്രശംസിക്കുകയുണ്ടായി. ഞാനും ഇത് തന്നെ പറഞ്ഞിരുന്നുവെന്ന് ട്രംപ് പറഞ്ഞതോടെ വേദിയിലാകെ ചിരി പടർന്നു. ഫോസ്‌ക് ന്യൂസ് ഉള്‍പ്പെടെ ലോകോത്തര മാധ്യമങ്ങളിലൂടെ ശ്രദ്ധേയനാണ് ബ്രയാന്‍ ഗ്ലെന്‍.
എന്നാൽ ഇതിന് പിന്നിൽ മറ്റൊരു കഥ കൂടിയെണ്ടെന്നതാണ് കൗതുകമുണർത്തുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ബ്രയാന്‍ ഗ്ലെന്‍ സെലെന്‍സ്‌കിയുടെ വസ്ത്രധാരണത്തെ വിമർശിച്ചിരുന്നു. ട്രംപുമായി ഓവല്‍ ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് സംഭവം. അന്ന് സെലെൻസ്കി സൈനികവേഷത്തിലെത്തിലായിരുന്നു എത്തിയത്. രാഷ്ട്രത്തലവനായ താങ്കള്‍ സ്യൂട്ട് ധരിക്കാതെ ഔദ്യോഗിക കൂടിക്കാഴ്ചയ്‌ക്കെത്തിയത് ശരിയായില്ലെന്ന് അന്ന് ഗ്ലെൻ വിമർശിച്ചു. സ്വന്തം പദവിയോട് യുക്രൈന്‍ പ്രസിഡന്റിന് ആദരവില്ലാത്തതിനാലാണ് ഇത്തരം വേഷവിധാനങ്ങളണിയുന്നതെന്ന് ഭൂരിഭാഗം അമേരിക്കക്കാരും വിചാരിക്കുന്നതെന്നും ഗ്ലെന്‍ കൂട്ടിച്ചേർത്തു. എന്നാൽ യുക്രൈനില്‍ സമാധാനം സ്ഥാപിക്കുന്നതുവരെ സൈനികവേഷം ധരിക്കാനാണ് താൻ തീരുമാനിച്ചിരിക്കുന്നതെന്നും ഗ്ലെൻ മറുപടി നൽകിയിരുന്നു.
ഇത്തവണ ഗ്ലെൻ വേഷം നന്നായിരിക്കുന്നുവെന്ന് പറഞ്ഞപ്പോൾ, കഴിഞ്ഞ തവണ താങ്കളുടെ വേഷത്തെപ്പറ്റി കുറ്റപ്പെടുത്തിയ ആളാണിതെന്ന് ട്രംപ് ഓർമിപ്പിക്കുന്നത് വീഡിയോയിൽ കാണാം. എനിക്ക് ഓർമയുണ്ട് എന്ന് സെലെൻസ്കിയും മറുപടി നൽകി. അതിനു പിന്നാലെ താങ്കൾ അതേ സ്യൂട്ട് തന്നെയാണല്ലോ ധരിച്ചിരിക്കുന്നതെന്ന് സെലെൻസ്കി മാധ്യമ പ്രവർത്തകനോട് തിരിച്ച് ചോദിച്ചതും വേദിയിൽ ചിരി പടർത്തിയിരുന്നു.
അതേ സമയം, ലോകം ഉറ്റുനോക്കിയ ട്രംപ്- സെലൻസ്കി ഉച്ചകോടിയിൽ സമാധാന പ്രഖ്യാപനമുണ്ടായില്ല. യുക്രെയിൻ പ്രസിഡന്റ് വ്ളോദിമിർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയാണ് വൻ പ്രഖ്യാപനങ്ങളൊന്നുമില്ലാതെ അവസാനിച്ചത്. വെടിനിർത്തലടക്കമുള്ള പ്രഖ്യാപനങ്ങളും കൂടിക്കാഴ്ചയിൽ ഉണ്ടായില്ല. അതേസമയം, യുക്രെയ്ന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ ധാരണയായി. യൂറോപ്യൻ രാജങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും.