
ട്രെന്‍റണ്‍: ബലാത്സംഗ ഇരയോട് വിചാരണയ്ക്കിടെ മോശമായി പെരുമാറിയ ജഡ്ജിക്ക് അമേരിക്കയില്‍ സ്സ്പെന്‍ഷന്‍. പരാതിയുമായി എത്തിയ സ്ത്രീയോട് 'ബലാത്സംഗം തടയാനുളള മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ പാടില്ലായിരുന്നോ എന്നാണ് സതേണ്‍ ന്യൂജഴ്‌സി കോടതിയിലെ ഓഷ്യന്‍ കൗണ്ടി ബെഞ്ച് ജഡ്ജിയായിരുന്ന റസ്സോ ചോദിച്ചത്. കാലുകള്‍ ചേര്‍ത്തടയ്ക്കാനും പോലീസിനെ വിവരം അറിയിക്കാനും എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന് ഇയാള്‍ ചോദിച്ചു.
2016ലാണ് പരാതിക്കാരി തന്നെ ബലാത്സംഗം ചെയ്തയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ജഡ്ജ് റസ്സോയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ചൂളിപ്പോയ പരാതിക്കാരി അതിനെതിരെ പരാതി നല്‍കുകയായിരുന്നു. മേല്‍ക്കോടതി നിയോഗിച്ച കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ റസ്സോ ജുഡീഷ്യല്‍ റൂള്‍സ് ലംഘിച്ചതായി കണ്ടെത്തി.
യുവതിയെ നാണംകെടുത്താന്‍ റസ്സോ ബോധപൂര്‍വ്വം പ്രവര്‍ത്തിച്ചോ എന്നും കോടതി പരിശോധിച്ചു. അന്വേഷത്തിന്റെ ഭാഗമായി 2017 മുതല്‍ റസ്സോ സസ്‌പെന്‍ഷനിലാണ്.
റസ്സോയുടെ ചോദ്യം അനുചിതവും മര്യാദയില്ലാത്തതും ആണെന്നു മാത്രമല്ല, ഇരയെ വീണ്ടും ബലിയാടാക്കുന്നതിനു തുല്യമാണെന്നു കമ്മിറ്റി കണ്ടെത്തി. റസ്സോ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും കോടതി കണ്ടെത്തി.
പ്രതിക്കെതിരെ മറ്റൊരു കോടതി ബെഞ്ച് നിര്‍ദേശിച്ച 10,000 ഡോളറിന്റെ വാറന്‍റ് 300 ഡോളറായി റസ്സോ ചുരുക്കുകയും ചെയ്തിരുന്നു. കേസില്‍ അന്തിമ വാദം ജൂലായില്‍ നടക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam