136 കി.മീ അകലെയുള്ള ദ്വീപിനെ തരിപ്പണമാക്കി കിമ്മിന്‍റെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം; ഒരേസമയം 5 മിസൈലുകൾ തൊടുത്തു, മേഖലയിൽ ഭീതി

Published : Apr 22, 2026, 11:21 AM IST
kim jong un

Synopsis

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ, ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചു. 'ഹ്വാസോങ്‌പോ-11 റാ' എന്ന മിസൈലുകൾ ഉപയോഗിച്ചുള്ള പരീക്ഷണത്തിന് മകൾക്കൊപ്പം കിം നേരിട്ടെത്തി. ഈ പ്രകോപനപരമായ നടപടിക്കെതിരെ ദക്ഷിണ കൊറിയ ശക്തമായി പ്രതികരിക്കുകയും റഷ്യൻ സഹായത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിക്കുകയും ചെയ്തു.

സോൾ: ദക്ഷിണ കൊറിയയുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കെ, അത്യാധുനിക ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഞായറാഴ്ച പുലർച്ചെ ഉത്തര കൊറിയയിലെ സിൻപോ മേഖലയിൽ നിന്നും ഈസ്റ്റ് സീ ലക്ഷ്യമാക്കിയാണ് മിസൈലുകൾ തൊടുത്തുവിട്ടത്. തന്‍റെ മകൾ കിം ജൂ എയ്‌ക്കൊപ്പം നേരിട്ടെത്തിയാണ് കിം ഈ മിസൈൽ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. ഒരേസമയം ഒന്നിലധികം ബോംബുകൾ ചിതറിത്തെറിക്കുന്ന ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ പ്രഹരശേഷി പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം.

ഉപരിതലത്തിൽ നിന്നും തൊടുക്കാവുന്ന 'ഹ്വാസോങ്‌പോ-11 റാ' (Hwasongpho-11 Ra) എന്ന മിസൈലുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 136 കിലോമീറ്റർ അകലെയുള്ള ഒരു ദ്വീപിനെ ലക്ഷ്യമാക്കി അഞ്ച് മിസൈലുകൾ ഒരേസമയം പതിച്ചതായും നിശ്ചിത മേഖലയിൽ വൻ നാശനഷ്ടങ്ങൾ വരുത്താൻ ഇവയ്ക്ക് സാധിച്ചതായും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെസിഎൻഎ അവകാശപ്പെട്ടു. ഉത്തര കൊറിയയുടെ ഈ നടപടി പ്രകോപനപരമാണെന്ന് വിശേഷിപ്പിച്ച ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് ലീ ജേ മ്യുങ് അടിയന്തര സുരക്ഷാ യോഗം വിളിച്ചുചേർത്തു.

റഷ്യയുടെ സഹായത്തോടെ ഉത്തര കൊറിയ തങ്ങളുടെ നാവികസേനയെയും മിസൈൽ സാങ്കേതികവിദ്യയെയും അതിവേഗം നവീകരിക്കുന്നതായാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ. യുക്രൈൻ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്നതിന് പകരമായി അത്യാധുനിക സൈനിക സാങ്കേതികവിദ്യകൾ ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ അമേരിക്കയുമായി ചേർന്ന് ശക്തമായ പ്രതിരോധ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ഏതൊരു പ്രകോപനത്തിനും കനത്ത മറുപടി നൽകുമെന്നും ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് നൽകി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്‍റെ 'ഗുഡ് ബൈ' മുന്നറിയിപ്പ്; ശത്രുവിനെ സഹായിച്ചാൽ എണ്ണ ഉൽപ്പാദനം അവസാനിക്കും, മിഡിൽ ഈസ്റ്റിനെ ഞെട്ടിച്ച് വെല്ലുവിളി
'ആ ബോംബുകൾ ഉടൻ വീഴില്ല', ഇറാൻ ഏകീകൃത നിർദ്ദേശം മുന്നോട്ടുവയ്ക്കും വരെ വെടിനിർത്തൽ നീട്ടി ട്രംപ്, നീക്കം പാക് അഭ്യർത്ഥനയിൽ