
കുവൈത്ത് സിറ്റി: പ്രാദേശിക നേതാക്കളും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്ന വീഡിയോ കോൺഫറൻസ് ഉച്ചകോടിയിൽ, കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ശക്തമായി അപലപിച്ചു. കുവൈത്തിന്‍റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിനെയും നഗ്നമായി ലംഘിക്കുന്ന നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുവൈത്ത് ഈ യുദ്ധത്തിൽ ഒരു കക്ഷിയല്ലെന്നും തങ്ങളുടെ മണ്ണ് ഒരു തരത്തിലുള്ള സൈനിക നീക്കങ്ങൾക്കും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.
യുദ്ധം തുടങ്ങിയത് മുതൽ ഇതുവരെ 234 ബാലിസ്റ്റിക് മിസൈലുകളും 423 ഡ്രോണുകളും ഒരു ക്രൂയിസ് മിസൈലും കുവൈത്ത് സായുധ സേന വിജയകരമായി വെടിവെച്ചിട്ടതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, എണ്ണ ശുദ്ധീകരണ ശാലകൾ തുടങ്ങിയ തന്ത്രപ്രധാനമായ ഇടങ്ങളെയും ജനവാസ മേഖലകളെയുമാണ് ഇറാൻ ലക്ഷ്യം വെക്കുന്നത്. ഈ ആക്രമണങ്ങളിൽ ഒരു കുട്ടിയടക്കം രണ്ട് സാധാരണക്കാരും സൈനികരും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ നാല് പേരും കൊല്ലപ്പെട്ടു. 91 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഐക്യരാഷ്ട്രസഭയുടെ 51-ാം അനുച്ഛേദം അനുസരിച്ച് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവും കുവൈത്തിനുണ്ടെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. എണ്ണ ടാങ്കറുകൾക്ക് നേരെയുള്ള ഇറാന്‍റെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ ആഗോള ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് എണ്ണ ഉൽപ്പാദനത്തിൽ കുറവ് വരുത്തിയതായും അദ്ദേഹം അറിയിച്ചു. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ നയതന്ത്ര ചർച്ചകൾക്ക് കുവൈത്ത് ഇപ്പോഴും തയ്യാറാണെന്നും എന്നാൽ രാജ്യത്തിന്റെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam