
യെല്ലോസ്റ്റോൺ:വർഷങ്ങളുടെ നിശബ്ദതയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ അസിഡിക് ഗീസർ വീണ്ടും പൊട്ടിത്തെറിച്ചു. അമേരിക്കയിലെ യെല്ലോസ്റ്റോൺ നാഷണൽ പാർക്കിലാണ് എക്കിനസ് ഗീസർ പൊട്ടിത്തെറിച്ചത്. 66 അടി വീതിയുള്ളതാണ് അമ്ലഗുണമുള്ള എക്കിനസ് ഗീസർ. കടൽച്ചേനയുടെ ആകൃതിയിൽ കിടക്കുന്നതിനാലാണ് ഇവയ്ക്ക് എക്കിനസ് എന്ന പേര് ലഭിച്ചത്. കടൽച്ചേനയുടെ ആകൃതിയിലുള്ള അമ്ല ജലപ്രവാഹത്തിന് ചുറ്റുമായി പാറക്കെട്ടുകളാണ് ഉള്ളത്. 1878-ൽ ആൽബർട്ട് ചാൾസ് പീൽ എന്ന മിനറോളജിസ്റ്റാണ് ഈ പേര് നിർദ്ദേശിച്ചത്. അസിഡിക് വാതകങ്ങളും ശുദ്ധജലവും കലരുന്നത് കൊണ്ടാണ് ഈ ഗീസറിലെ വെള്ളത്തിന് അമ്ലഗുണം ലഭിക്കുന്നത്. എങ്കിലും, ചുറ്റുമുള്ള പാറകളെ നശിപ്പിക്കാൻ തക്ക ശക്തി ഈ ജലപ്രവാഹത്തിസെ ആസിഡ് സാന്നിധ്യത്തിനില്ല. ഇതിലെ ആസിഡിന്റെ സാന്ദ്രത ഓറഞ്ച് ജ്യൂസിനോ വിനാഗിരിക്കോ തുല്യമാണെന്നാണ് പാർക്ക് അധികൃതർ വ്യക്തമാക്കുന്നത്. ഈ പ്രത്യേക രാസഘടന കാരണമാണ് ഗീസറിന് ചുറ്റും ചുവപ്പ് നിറവും മുള്ളുകൾ നിറഞ്ഞ പാറകളും കാണപ്പെടുന്നത്.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ എക്കിനസ് ഗീസർ വളരെ സജീവമായിരുന്നു. 1970കളിൽ ഓരോ 40 മുതൽ 80 മിനിറ്റിലും ഇത് പൊട്ടിത്തെറിക്കുമായിരുന്നു. 1980കളിലും 90കളിലും ഈ പ്രവാഹം 90 മിനിറ്റ് വരെ നീണ്ടുനിൽക്കുകയും 75 അടി ഉയരത്തിൽ വരെ വെള്ളം ചീറ്റുകയും ചെയ്തിരുന്നു. ചിലപ്പോൾ വശങ്ങളിലേക്ക് ചരിഞ്ഞും വെള്ളം തെറിക്കാറുണ്ടായിരുന്നു. എന്നാൽ 2000ത്തിന്റെ തുടക്കത്തിൽ ഗീസറിന്റെ പ്രവർത്തനം കുറഞ്ഞു. 2017 ഒക്ടോബറിൽ കുറച്ചുനാൾ തുടർച്ചയായി സജീവമായെങ്കിലും പിന്നീട് പെട്ടെന്ന് നിലച്ചു. തുടർന്ന് വർഷങ്ങളോളം ഇത് നിശബ്ദമായിരുന്നു. എന്നാൽ 2026 ഫെബ്രുവരിയിൽ വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഫെബ്രുവരി 7നും പ്രവാഹമുണ്ടായി. ഫെബ്രുവരി 16 മുതൽ ഓരോ കുറച്ച് മണിക്കൂർ ഇടവിട്ടും 20-30 അടി ഉയരത്തിൽ വെള്ളം ചീറ്റാൻ തുടങ്ങി.ഈ പ്രവർത്തനം വേനൽക്കാലം വരെ തുടരുമോ എന്ന് ഉറപ്പില്ലെന്നാണ് പാർക്ക് അധികൃതർ പറയുന്നത്. പ്രകൃതിദത്തമായ ഈ പ്രതിഭാസങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ കൃത്യമായ പ്രവചനം നടത്തുക അസാധ്യമാണ് എന്നാണ് പാർക്ക് അധികൃതർ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam