
ലബനൻ: രണ്ട് വർഷം മുൻപ് ലെബനനിൽ നടന്ന പേജർ സ്ഫോടനങ്ങൾക്ക് മറുപടിയെന്നോണം പുതിയ യുദ്ധതന്ത്രവുമായി ഹിസ്ബുള്ള. ഇസ്രായേലിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് കൃത്യമായ ലക്ഷ്യസ്ഥാനത്ത് പതിക്കുന്ന ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണുകളാണ് ഇപ്പോൾ ഇസ്രായേൽ സൈനികർക്ക് ഭീഷണിയാകുന്നത്. സാധാരണ ഡ്രോണുകൾ വയർലെസ് സിഗ്നലുകൾ ഉപയോഗിക്കുമ്പോൾ, ഈ ഡ്രോണുകൾ ഓപ്പറേറ്ററുമായി നേരിട്ട് ഒരു ഫൈബർ ഒപ്റ്റിക് കേബിൾ വഴി ബന്ധിപ്പിച്ചിരിക്കുന്നു. റേഡിയോ സിഗ്നലുകൾ ഇല്ലാത്തതിനാൽ ഇസ്രായേലിന്റെ ഇലക്ട്രോണിക് ജാമിംഗ് സംവിധാനങ്ങൾക്ക് ഇവയെ തടയാനാകില്ല.
ഇലക്ട്രോണിക് സിഗ്നലുകളുടെ അഭാവം മൂലം ഡ്രോണുകൾ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്തുക അസാധ്യമാണെന്ന് ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി സ്റ്റഡീസിലെ ഗവേഷകൻ യെഹോഷ്വ കാലിസ്കി പറയുന്നു. ഡ്രോണുകളെ ഓപ്പറേറ്ററുമായി ബന്ധിപ്പിക്കുന്ന കേബിളിന് 15 കിലോമീറ്റർ വരെ നീളമുണ്ടാകാം. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര നേർത്തതും ഭാരം കുറഞ്ഞതുമാണ് ഈ കേബിളുകൾ. ഓപ്പറേറ്റർക്ക് തത്സമയം കൃത്യമായ ദൃശ്യങ്ങൾ ലഭിക്കുന്നതിനാൽ ലക്ഷ്യസ്ഥാനം കൃത്യമായി തകർക്കാൻ സാധിക്കുന്നു.
കഴിഞ്ഞ ഞായറാഴ്ച ഹിസ്ബുള്ള പുറത്തുവിട്ട വീഡിയോയിൽ ഈ ഡ്രോണുകളുടെ പ്രഹരശേഷി വ്യക്തമാണ്. ഡ്രോൺ വരുന്നത് ശ്രദ്ധയിൽപ്പെടാത്ത ഇസ്രായേൽ സൈനികർക്കിടയിലേക്കാണ് ഇത് പതിക്കുന്നത്. ആക്രമണത്തിൽ 19 വയസ്സുകാരനായ സർജന്റ് ഇദാൻ ഫൂക്സ് കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മാറ്റാൻ എത്തിയ ഹെലികോപ്റ്ററിന് നേരെയും ഹിസ്ബുള്ള ഡ്രോണുകൾ അയച്ചു.
ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ ആദ്യമായി വ്യാപകമായി ഉപയോഗിച്ചത് യുക്രെയ്നിലെ റഷ്യൻ സൈന്യമാണ്. ചൈനയിൽ നിന്നോ ഇറാനിൽ നിന്നോ ലഭിക്കുന്ന ഡ്രോണുകളിൽ സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചാണ് ഹിസ്ബുള്ള ഇപ്പോൾ ഉപയോഗിക്കുന്നത്. കുറഞ്ഞ ചിലവിൽ നിർമ്മിക്കാവുന്നതും എന്നാൽ അതിമാരകവുമായ ഈ ഡ്രോണുകളെ തടയാൻ വലകളും മറ്റ് ഭൗതിക തടസ്സങ്ങളും ഏർപ്പെടുത്തി പ്രതിരോധിക്കാൻ ഐഡിഎഫ് ശ്രമിക്കുന്നുണ്ടെങ്കിലും ഇത് പൂർണ്ണമായും ഫലപ്രദമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam