
ലണ്ടൻ: സ്വന്തം മകൾ അടക്കം നിരവധി സ്ത്രീകളെ അടിമകളാക്കി വർഷങ്ങൾ പീഡിപ്പിച്ച കൊടും കുറ്റവാളിയായ മലയാളി അരവിന്ദൻ ബാലകൃഷ്ണൻ ലണ്ടനിൽ ജയിലിൽ മരിച്ചു. 2016 ൽ കുറ്റം തെളിഞ്ഞതിനെ തുടർന്ന് ബ്രിട്ടീഷ് കോടതി 23 വർഷം തടവുശിക്ഷയ്ക്ക് വിധിച്ച അരവിന്ദൻ ബാലകൃഷ്ണൻ ഡാർട്ട്മൂർ ജയിലിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. 81 വയസായിരുന്നു. കോമ്രേഡ് ബാല എന്ന പേര് സ്വീകരിച്ച അരവിന്ദന്റെ കൊടും ക്രൂരതകൾ പിൽക്കാലത്ത് മകൾ കാർത്തി മോർഗൻ തെന്നെ വെളിപ്പെടുത്തി രംഗത്തെത്തി.
1970 കളിൽ തൊഴിലാളികൾക്കിടയിൽ കമ്മ്യൂണിസ്റ്റ് നേതാവായി പ്രവർത്തനം തുടങ്ങിയ ബാലകൃഷ്ണൻ, പിന്നീട് അതീന്ദ്രിയ ശക്തികൾ അവകാശപ്പെട്ട് അനുയായികളെ കൂടെ കൂട്ടുകയായിരുന്നു. തന്നെ ധിക്കരിച്ചാൽ കടുത്ത ശിക്ഷ കിട്ടുമെന്ന് വിശ്വസിപ്പിച്ച് നിരവധിപ്പേരെ ഇയാൾ അടിമകളാക്കി പീഡിപ്പിച്ചു. സൗത്ത് ലണ്ടനിലെ വീട്ടിൽ മൂന്ന് പതിറ്റാണ്ടോളം ഇയാൾ വനിതാ അനുയായികളെ തടവിലിടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. മകളെ 30 വർഷത്തോളം തടവിലാക്കിയതിനും ലൈംഗികമായി പീഡിപ്പിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കോടതി 23 വർഷം ശിക്ഷ വിധിച്ചു.
തനിക്ക് ദൈവതുല്യമായ ശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ചാണ് ബാലകൃഷ്ണൻ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. കേരളത്തിൽ ജനിച്ച ബാലകൃഷ്ണൻ 1975-ൽ സിംഗപ്പൂരിൽ നിന്ന് സൗത്ത് ലണ്ടനിലേക്ക് താമസം മാറി. അവിടെ അദ്ദേഹം ‘വർക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർക്സിസം-ലെനിനിസം-മാവോ സെതൂങ് ചിന്ത’ എന്ന പേരിൽ ഒരു രഹസ്യ മാവോയിസ്റ്റ് കമ്യൂൺ സ്ഥാപിച്ചു. ബലാത്സംഗം, ലൈംഗികാതിക്രമം, സ്ത്രീകളെ ആക്രമിക്കൽ, അന്യായമായി തടവിലാക്കൽ, ബാലപീഡനം തുടങ്ങി 16 കുറ്റങ്ങളാണ് ബാലകൃഷ്ണനെതിരെ ചുമത്തിയത്. വിചാരണയ്ക്കിടെ, തനിക്കെതിരായ എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam