
കറാച്ചി: പാകിസ്ഥാനിൽ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നീളുന്നു. വിദേശഗൂഢാലോചന ചർച്ച ചെയ്യണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഇതോടെ സഭാ നടപടികൾ ഒരു മണിവരെ നിർത്തിവച്ചു. സഭയിൽ ഇമ്രാൻ ഖാൻ എത്തിയിട്ടില്ല.
സഭ സമ്മേളനത്തിന്‍റെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് ഷഹബാസ് ഷരീഫിന് സ്പീക്കർ സംസാരിക്കാൻ അവസം നൽകി. എന്നാൽ ഷഹബാസ് സംസാരിക്കാൻ തുടങ്ങിയതോടെ പിടിഐ എംഎൽഎമാർ ബഹളം വച്ചു, മുദ്രാവാക്യം വിളികളുയർന്നു. സമ്മേളനം സുപ്രീം കോടതി നിർദ്ദേശം പോലെ നടത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ട പ്രതിപക്ഷം ഇന്ന് ഭരണഘടനാപരമായി തന്നെ പ്രധാനമന്ത്രിയെ നീക്കുമെന്ന് വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ സ്പീക്കർ പ്രതിജ്ഞാബദ്ധനാണെന്നായിരുന്നു ഷഹബാസ് ഷരീഫിന്‍റെ ഓർമ്മപ്പെടുത്തൽ.
പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷിയാണ് ഭരണപക്ഷത്തിനായി സംസാരിച്ചത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുള്ളത് പോലെ തന്നെ അതിനെ പ്രതിരോധിക്കാൻ സർക്കാരിനും അവകാശമുണ്ടെന്നായിരുന്നു മഹമൂദ് ഖുറേഷിയുടെ നിലപാട്. സുപ്രീം കോടതി വിധിയിൽ നിരാശയുണ്ടെങ്കിൽ വിധി അംഗീകരിക്കുന്നുവെന്നും ഭരണകക്ഷി പ്രതിനിധി വ്യക്തമാക്കി.
ഡെപ്യൂട്ടി സ്പീക്കറെ കൂട്ടുപിടിച്ച്, പ്രതിപക്ഷത്തെ ഞെട്ടിച്ച് കൊണ്ട് സഭ പിരിച്ചു വിട്ട് തെരഞ്ഞെടുപ്പിന് ആഹ്വാനം നൽകിയ ഇമ്രാന്‍റെ നീക്കത്തെ സുപ്രീം കോടതിയാണ് പരാജയപ്പെടുത്തിയത്. അവിശ്വാസത്തിൽ വോട്ടെടുപ്പ് നേരിടണമെന്ന വിധി വന്നതോടെ ഇമ്രാൻ മുൻ കൂട്ടി തയ്യാറാക്കിയ ഗെയിം പ്ലാൻ പൊളിഞ്ഞു.
ഇമ്രാന്റെ അവസാന അടവിലേക്കാണ് എല്ലാവരും ഉറ്റു നോക്കുന്നത്. അവസാന പന്ത് വരേയും പോരാടുമെന്ന് ആവർത്തിച്ച ഇമ്രാൻ വീണ്ടും ട്വിസ്റ്റ് കൊണ്ടുവരുമോയെന്നാണ് ചോദ്യം. വിദേശ ഗൂഢാലോചനയിൽ പ്രതിപക്ഷവും പങ്കാളികളായെന്ന് സ്ഥാപിച്ച് രക്തസാക്ഷി പരിവേശം നേടാനാണ് ശ്രമം. നിലവിലെ സാഹചര്യത്തിൽ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പാണ്.
ഇമ്രാൻ പുറത്തായാൽ തന്നെ പ്രധാനമന്ത്രിയാക്കാൻ പ്രതിപക്ഷത്ത് ധാരണയായതായി ശഹബാസ് ശെറീഫ് അവകാശപ്പെട്ടു. നിലവിലെ ദേശീയ അസംബ്ലിക്ക് അടുത്ത വർഷം ഓഗസ്ത് വരേ കാലാവധിയുണ്ട്. ഇസ്ലാമാബാദിലടക്കം പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam