
ഈസ്റ്റേൺ കേപ്: സ്കൂൾ കുട്ടികളുമായി പോയ മിനിബസ് മിന്നൽ പ്രളയത്തിൽ ഒഴുകി പോയി. ദക്ഷിണാഫ്രിക്കയിൽ വലിയ അപകടം. മൂന്ന് കുട്ടികളെയാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷിക്കാനായത്. എത്ര കുട്ടികളാണ് മിനിബസിൽ ഉണ്ടായിരുന്നതെന്ന് ഇനിയും വ്യക്തമല്ല. ഇന്നലെ വൈകുന്നേരമാണ് അപകടമുണ്ടായത്. ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. മരത്തിൽ തൂങ്ങിപ്പിടിച്ച മൂന്ന് വിദ്യാർത്ഥികളെയാണ് നിലവിൽ രക്ഷിക്കാനായത്.
അപകടത്തിൽപ്പെട്ടവർക്കായി ഇന്ന് തെരച്ചിൽ പുനരാരംഭിക്കും. ഈസ്റ്റേൺ കേപ്പിലെ ദേശീയപാതയിലാണ് അപകടമുണ്ടായത്. മറ്റൊരു സംഭവത്തിൽ ഒ.ആർ. ടാംബോയിൽ പ്രളയത്തിൽ കാണാതായ 7 പേരുടെ മൃതദേഹം കണ്ടെത്തി. മഞ്ഞ് വീഴ്ചയും മഴയും കാറ്റും വലിയ രീതിയിലുള്ള നഷ്ടമാണ ദക്ഷിണാഫ്രിക്കയിൽ സൃഷ്ടിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തിലേറെ വീടുകളിലാണ് വൈദ്യുതി ബന്ധം നിലച്ചിട്ടുള്ളത്.
നെൽസൺ മണ്ടേലയുടെ ജന്മസ്ഥലമായ ഈസ്റ്റേൺ കോപിലാണ് മഞ്ഞുവീഴ്ച അതിശക്തമായിട്ടുള്ളത്. ഖ്വാസുലു നാറ്റൽ പ്രവിശ്യകളിലും മഞ്ഞ് വീഴ്ച ശക്തമാണ്. പ്രതികൂല കാലാവസ്ഥ മൂലം മേഖലയിലെ പ്രധാന റോഡുകൾ വരെ അടച്ചിട്ട നിലയിലാണ് ഉള്ളത്. ഈസ്റ്റേൺ കോപിൽ മാത്രം മൂന്ന് ലക്ഷത്തോളം വീടുകളിലാണ് വൈദ്യുതി ബന്ധം നിലച്ചിട്ടുള്ളത്. ശക്തമായ കാറ്റ് മേഖലയിൽ തുടരുമെന്നും കപ്പലുകളുടെ ദിശവരെ തെറ്റുന്ന രീതിയിലാണ് കാറ്റ് വീശുകയെന്നുമാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ദക്ഷിണാഫ്രിക്കയിൽ ജൂൺ മുതൽ ഓഗസ്റ്റ് വരെ മഞ്ഞ് കാലമാണ്. പലയിടങ്ങളിലും താപനില 0 ഡിഗ്രിയിലും താഴെയാണ്.
കാലാവസ്ഥാ വ്യതിയാനമാണ് ശക്തമായ മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഏപ്രിൽ 30നും മെയ് 2നും ഇടയിലുണ്ടായ വെള്ളപ്പൊക്കത്തിലും മിന്നൽ പ്രളയത്തിലപം 4500 വീടുകളാണ് മേഖലയിൽ നശിച്ചത്. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam