
ടെൽ അവീവ്: ഇസ്രായേലിലെ ബെൻ ഗുരിയോണ്‍ വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇസ്രായേൽ. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തിരുന്നു. ഇസ്രായേലിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുള്ള ആക്രമണത്തിൽ ഹൂതികള്‍ക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് വിമാനത്താവളത്തിന് സമീപം ബാലിസ്റ്റിക് മിസൈൽ പതിച്ചത്. സംഭവത്തിൽ എട്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനത്താവളം മണിക്കൂറുകളോളം അടച്ചു. അൽപ്പസമയം മുമ്പാണ് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചയത്. യെമനിൽ നിന്നാണ് ഹൂതികൾ മിസൈൽ അയച്ചത്. അതേസമയം, ഇസ്രായേലിന്‍റെ മിസൈൽ പ്രതിരോധ സംവിധാനം പരാജയപ്പെട്ടുവെന്നാണ് വിവരം.
പരാജയത്തെ പറ്റി അന്വേഷണം തുടങ്ങിയെന്ന് ഇസ്രായേൽ അറിയിച്ചു. മിസൈൽ പതിച്ചത് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടയാനായിരുന്നില്ല. ഇതിനെക്കുറിച്ചാണ് ഇസ്രായേൽ അന്വേഷണം നടത്തുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഹൂതികള്‍ക്ക് ഏഴിരട്ടി മടങ്ങിൽ തിരിച്ചടി നൽകുമെന്നാണ് ഇസ്രായേലിന്‍റെ മുന്നറിയിപ്പ്.
ഇതിനിടെ, മിസൈൽ ആക്രമണമുണ്ടായതിനെ തുടർന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം അബുദാബിയിലേക്ക് തിരിച്ചുവിട്ടു. എയർ ഇന്ത്യ വിമാനം എഐ139 ടെൽ അവീവിൽ ഇറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flightradar24.com-ൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, അബുദാബിയിലേക്ക് വിമാനം വഴിതിരിച്ചുവിടാൻ തീരുമാനിച്ച സമയം വിമാനം ജോർദാനിയൻ വ്യോമാതിർത്തിയിലായിരുന്നു.
അതേസമയം, ടെൽ അവീവിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യയുടെ ഞായറാഴ്ചത്തെ വിമാനം റദ്ദാക്കി. യെമനിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ടെൽ അവീവ് വിമാനത്താവളത്തിന് സമീപം പതിച്ചതിനെത്തുടർന്ന് ടെൽ അവീവ് വിമാനത്താവളത്തിലേക്കുള്ള വ്യോമഗതാഗതം താൽക്കാലികമായി നിർത്തിയിരുന്നു.ഇസ്രായേലിൽ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒന്നാണ് ബെൻ ഗുരിയോൺ.
മിസൈൽ ആക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. പാസഞ്ചർ ടെർമിനലിൽ നിന്ന് പുക ഉയരുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ബെൻ ഗുരിയോൺ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.