
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നും പല ഭാഷകളാണെങ്കിലും നാമെല്ലാം ഇന്ത്യക്കാരാണെന്നും ഒന്നാണെന്നും മോദി പറഞ്ഞു.രാഷ്ട്രദൂതര്‍ എന്നാണ് പ്രവാസികളെ താൻ വിളിക്കുന്നതെന്നും മോദി പറഞ്ഞു. ആയിരണക്കിന് പേരാണ് സ്റ്റേഡിയത്തിൽ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയത്. ഹര്‍ഷാരവത്തോടെയാണ് മോദിയെ പ്രവാസികള്‍ സ്വീകരിച്ചത്.
ഇവിടെ തന്നെ തമിഴ് സംസാരിക്കുന്നവര്‍ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് മോദി പ്രസംഗം തുടങ്ങിയത്. തെലുങ്കു, മലയാളം, കന്നഡ, പഞ്ചാബി, മറാഠി, ഗുജറാത്തി എന്നിങ്ങനെ പല ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇവിടെയുണ്ട്. ഭാഷകള്‍ പലതാണെങ്കിലും ഭാവം ഒന്നാണ്. ഇന്ത്യക്കാരാണെന്ന ഒറ്റ ഭാവമാണത്. നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും വലിയ ശക്തിയും അതാണ്. നമ്മുടെ രാജ്യത്തിന്‍റെ ഈ മൂല്യങ്ങളാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. മറ്റു രാജ്യങ്ങളിലാണെങ്കിലും ഇന്ത്യക്കാരാണെന്ന മൂല്യം നമ്മള്‍ കൈവിടാറില്ല. ഡോക്ടര്‍മാരായും സാങ്കേതിക വിദഗ്ധരായും ശാസ്ത്രജ്ഞരായും പല രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ സേവനം ചെയ്യുന്നുണ്ട്. അപ്പോഴും ഇന്ത്യ എന്ന വികാരം നമ്മള്‍ മുറുകെ പിടിക്കണമെന്നും മോദി പറഞ്ഞു.എഐ എന്നാൽ തനിക്ക് അമേരിക്ക- ഇന്ത്യ എന്നാണെന്നും മോദി പറഞ്ഞു.
ഇന്നലെയാണ് മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് പോയത്. ന്യൂയോർക്കിലെത്തിയശേഷമുള്ള ആദ്യ പരിപാടിയാണ് ലോങ് ഐലൻറിൽ ഇന്ത്യൻ സമൂഹം ഒരുക്കുന്ന സ്വീകരണം. ഡെലവെയറിലെത്തുന്ന മോദി ഇന്ത്യ യുഎസ് ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡനുമായി മോദി പ്രത്യേക ചർച്ച നടത്തും. റഷ്യയിലും യുക്രെയിനിലും താൻ നടത്തിയ ചർച്ചകളുടെ വിശദാംശം മോദി ബൈഡനെ അറിയിക്കും. സംഘർഷം തീർക്കാനുള്ള സമവായ നീക്കങ്ങളെക്കുറിച്ച് ഇരു നേതാക്കളും ധാരണയിലെത്തിയേക്കും. പ്രസിഡൻറ് ബൈഡൻ ഒരുക്കുന്ന അത്താഴ വിരുന്നിലും മോദി പങ്കെടുക്കും.
ഡോണൾഡ് ട്രംപിനു നേരെയുള്ള വധശ്രമങ്ങളുടെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദിക്ക് കനത്ത സുരക്ഷ നല്കണമെന്ന് നിർദ്ദേശം ഇന്ത്യ അമേരിക്കൻ സുരക്ഷ ഏജൻസികളുടെ മുമ്പാകെ വെച്ചിരുന്നു. അമേരിക്കയുമായുളള സമഗ്ര തന്ത്രപ്രധാന ബന്ധം ശക്തമാക്കുമെന്ന് യാത്ര തിരിക്കും മുമ്പുള്ള പ്രസ്താവനയിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam