
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനെയി ഭരണകാര്യങ്ങളിൽ കൂടുതൽ സജീവമായി ഇടപെടുന്നതിന്റെ സൂചനകൾ പുറത്തുവരുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യുഎസും ഇറാനും തമ്മിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മാർക്കോ റൂബിയോയുടെ പരാമർശം. യുഎസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖമനെയി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, നിലവിൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും മധ്യസ്ഥർ വഴിയും രേഖാമൂലവും രാജ്യത്തിന്റെ സുപ്രധാന തീരുമാനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്നും റൂബിയോ നിയമനിർമ്മാതാക്കളോട് വിശദമാക്കിയത്.
യുദ്ധം അവസാനിപ്പിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ ഇപ്പോൾ വിലയിരുത്തി വരികയാണ്. മുൻപ് ചർച്ച ചെയ്യാൻ പോലും ഇറാൻ തയ്യാറാകാതിരുന്ന തങ്ങളുടെ ആണവ പദ്ധതിയുടെ ചില വശങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇപ്പോൾ അവർ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും റൂബിയോ വെളിപ്പെടുത്തി. ഇത് ചർച്ചകളിൽ വലിയൊരു പുരോഗതിയാണെങ്കിലും, അന്തിമമായി യുഎസിന് സ്വീകാര്യമായ ഒരു കരാറിലേക്ക് ഇത് എത്തിക്കുമെന്ന് ഉറപ്പുപറയാനാകില്ലെന്നും റൂബിയോ കൂട്ടിച്ചേർത്തു. ഇറാൻ തങ്ങളുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തെക്കുറിച്ച് ചർച്ച നടത്താനും ആഗോള ഊർജ്ജ വിപണിയിലെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കാനും തയ്യാറാകണമെന്നാണ് യുഎസിന്റെ പ്രധാന നിബന്ധനകൾ.
യുഎസിന്റെ സമാധാന നിർദ്ദേശങ്ങൾ തങ്ങൾ ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎസുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്ത്. യുഎസ് പലപ്പോഴും കരാറുകൾ ലംഘിക്കുന്ന പശ്ചാത്തലത്തിൽ വളരെ കർശനമായ നിലപാടാണ് ഇറാൻ സ്വീകരിക്കുന്നത്. കൂടാതെ ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ ചർച്ചകൾക്ക് വലിയൊരു തടസ്സമായി മാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam