
മോസ്കോ:വിമാനത്താവളത്തിനുള്ളിൽ ഗർഭിണിയായ അമ്മ പുഷ് ചെയർ എടുക്കുന്നതിനിടെ ഒന്നര വയസ് മാത്രമുള്ള കുട്ടിയെ നിലത്തടിച്ച് കൊല്ലാൻ ശ്രമിച്ച് വിനോദസഞ്ചാരി. മോസ്കോയിലെ ഷെറെമെറ്റിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വിമാനത്താവളത്തിനുളളിൽ സ്യൂട്ട് കേസിന് സമീപത്ത് നിൽക്കുകയായിരുന്ന 18 മാസം പ്രായമുള്ള ആൺകുട്ടിക്ക് ആക്രമണത്തിൽ ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. യുദ്ധ ഭീഷണിയിലായ ഇറാനിൽ നിന്ന് അഫ്ഗാനിസ്ഥാൻ വഴി റഷ്യയിലെത്തിയതായിരുന്നു കുട്ടിയും ഗർഭിണിയായ അമ്മയും.
ബെലാറസിൽ നിന്നുള്ള 31 വയസ്സുള്ള വ്ലാദിമിർ വിറ്റ്കോവ് എന്ന വിനോദ സഞ്ചാരിയാണ് നിരവധി ആളുകൾ നോക്കിനിൽക്കെ അതിക്രൂരമായ ആക്രമണം നടത്തിയത്. ഇയാൾ ആണവ പ്ലാൻറ് നിർമ്മാണ തൊഴിലാളിയാണെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വിമാനത്താവളത്തിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.കുട്ടിയുടെ സമീപത്തായി വന്ന് നിന്ന യുവാവ് അപ്രതീക്ഷിതമായാണ് കുഞ്ഞിനെ ആക്രമിച്ചത്. കുട്ടിയെ കാലിൽ പൊക്കിയെടുത്ത് തല വിമാനത്താവളത്തിലെ തറയിൽ അടിക്കുകയാണ് ഇയാൾ ചെയ്തത്. ആക്രമണത്തിൽ തലയോട്ടിക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഒന്നര വയസുകാരൻ യസ്ദാൻ കോമയിൽ തുടരുകയാണ്.
സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് 31കാരനെതിരെ കേസ് എടുത്തിട്ടുള്ളത്. വർഗീയ വിദ്വേഷവും ലഹരി പ്രയോഗവുമാണ് പെട്ടെന്നുള്ള പ്രകോപനമെന്നാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. അറസ്റ്റിലായ 31കാരന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പല രീതിയിലുള്ള മയക്കുമരുന്ന് ഇയാളിൽ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്. 31കാരന് ഇതേ പ്രായത്തിലുള്ള മകളുണ്ടെന്നാണ് ഇയാൾക്കൊപ്പമുണ്ടായിരുന്ന പങ്കാളി പ്രതികരിക്കുന്നത്. വലിയ രീതിയിലുള്ള വിമർശനമാണ് വീഡിയോയ്ക്ക് ആഗോള തലത്തിൽ ഉയരുന്നത്.
എയർപോർട്ടിലെത്തുന്നവരുടെ മാനസികാരോഗ്യം പരിശോധിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് സംഭവത്തെ അപലപിക്കുന്നവരിൽ ഏറിയ പങ്കും വിശദമാക്കുന്നത്. അഭയം തേടിയെത്തുന്നവർ കടന്നു പോവേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ സൂചനയും സംഭവം പുറത്ത് കൊണ്ടുവരുന്നുണ്ട്. റഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലാണ് സംഭവം നടന്നിട്ടുള്ളത്. മയക്കുമരുന്ന് ഉപയോഗിച്ച് രാക്ഷസന്റേതിന് സമാനമായ പ്രവർത്തിയാണ് യുവാവ് ചെയ്തെന്നാണ് മോസ്കോ റീജിയൻ ചിൽഡ്രൻ ഓംബുഡ്സ്മാൻ വിശദമാക്കുന്നത്. കുഞ്ഞ് വേഗത്തിൽ സുഖമാകട്ടേയെന്ന് ആശംസിച്ച ഓംബുഡ്സ്മാൻ അക്രമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam