
നയ്പിഡാവ്:ആറ് മാസത്തിനുള്ളിൽ മ്യാൻമറിൽ സൈന്യം കൊലപ്പെടുത്തിയത് 700ലേറെ സാധാരണക്കാരെയെന്ന് റിപ്പോർട്ട്. മ്യാൻമറിൽ തിരഞ്ഞെടുപ്പ് നടന്ന ആറുമാസക്കാലയളവിനിടയിലാണ് ഈ കൊലപാതകങ്ങളെന്നാണ് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരിൽ 224 സ്ത്രീകളും 153 കുട്ടികളും ഉൾപ്പെടുന്നതായാണ് യുഎൻ വിശദമാക്കുന്നത്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ രാജ്യത്തുടനീളം കുറഞ്ഞത് 702 സാധാരണക്കാരുടെ മരണമെങ്കിലും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യു.എൻ മനുഷ്യാവകാശ വിഭാഗത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വിശദമാക്കുന്നത്. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ചിട്ടുള്ളതാണ് വിവരങ്ങളെന്നാണ് യു.എൻ മനുഷ്യാവകാശ ഓഫീസ് വക്താവ് വിശദമാക്കിയത്. റിപ്പോർട്ട് ചെയ്യപ്പെട്ട ഈ മരണങ്ങളെല്ലാം തന്നെ നേരിട്ട് മ്യാൻമർ സൈന്യത്തിന്റെ നടപടികൾ മൂലമുണ്ടായതാണെന്നും യുഎൻ വക്താവ് കൂട്ടിച്ചേർത്തു. രാജ്യത്ത് നിലനിൽക്കുന്ന കടുത്ത ആഭ്യന്തര സംഘർഷങ്ങൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ അക്രമങ്ങൾക്കും ഇടയിലാണ് ഇത്രയധികം സാധാരണക്കാർക്ക് ജീവൻ നഷ്ടമായതെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, പാരാമോട്ടോറുകൾ, ഗൈറോകോപ്റ്ററുകൾ എന്നിവ ഉപയോഗിച്ച് സൈന്യം നടത്തിയ മാരകമായ ആക്രമണങ്ങളിലാണ് ഇത്രയുമധികം സാധാരണക്കാർ ബാധിക്കപ്പെട്ടത്. 2021ലാണ് അട്ടിമറിയിലൂടെ സൈന്യം മ്യാൻമറിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഇതിന് പിന്നാലെയുണ്ടായ ആഭ്യന്തര കലാപങ്ങളിൽ ആയിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായതും പലായനം ചെയ്യേണ്ടി വന്നത്.ഇത് ലഭ്യമായ കൃത്യമായ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തിലുള്ള കണക്കാണെന്നും, യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതാകാൻ സാധ്യതയുണ്ടെന്നും യുഎൻ വിശദമാക്കുന്നത്. അക്രമങ്ങൾ കൂടുതലായും കേന്ദ്രീകൃതമായിരുന്നത് രാജ്യത്തിന്റെ മധ്യമേഖലകളിലും രാഖിൻ സംസ്ഥാനത്തിലുമായിരുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലും, പിന്നീട് ഡിസംബർ മാസത്തിലും സാധാരണക്കാരുടെ മരണനിരക്കിൽ വലിയ വർദ്ധനവുണ്ടായി. തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങൾ വിപുലീകരിക്കാനും നിലനിർത്താനും സൈന്യം നടത്തിയ നീക്കങ്ങളാണ് ഈ സമയങ്ങളിൽ വലിയ അക്രമങ്ങൾക്ക് കാരണമായത്.
മ്യാൻമറിലെ നിലവിലെ സാഹചര്യങ്ങൾ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പരിഗണനയ്ക്ക് വിടണമെന്നും, അന്താരാഷ്ട്ര നിയമ ലംഘനങ്ങൾക്കായി ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ മ്യാൻമറിലേക്ക് ആയുധങ്ങൾ, യുദ്ധവിമാനങ്ങൾക്കുള്ള ഇന്ധനം എന്നിവ നൽകുന്നത് തടയാൻ ലോകരാജ്യങ്ങൾ അടിയന്തരമായി ഇടപെടണമെന്നും യു.എൻ. ആവശ്യപ്പെടുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam