മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒരു ത്രിരാഷ്ട്ര പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. ഒരു രാജ്യത്തിനെതിരായ ആക്രമണം മൂന്ന് രാജ്യങ്ങൾക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് കരാറിലെ പ്രധാന വ്യവസ്ഥ. ഈ പുതിയ സൈനിക കൂട്ടായ്മയെ ഇന്ത്യ ഗൗരവത്തോടെ നിരീക്ഷിച്ചുവരികയാണ്.

റിയാദ്/ദില്ലി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ നിർണ്ണായകമായ ത്രിരാഷ്ട്ര കൂട്ടായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചു. പങ്കാളിത്ത രാജ്യങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ഉണ്ടാകുന്ന സൈനിക ആക്രമണം മൂന്ന് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന ('അറ്റാക്ക് ഓൺ വൺ, അറ്റാക്ക് ഓൺ ഓൾ') വ്യവസ്ഥയാണ് കരാറിലെ പ്രധാന സവിശേഷത. 

ഏതെങ്കിലും രാജ്യത്തിന് എതിരെയുള്ളതല്ല കരാറെന്നും തികച്ചും തങ്ങളുടെ പ്രതിരോധ ആവശ്യങ്ങൾക്കുള്ളതാണിതെന്നും ഈ മൂന്ന് രാജ്യങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും ആശ്വാസകരമായ ഒന്നല്ല ഈ കരാർ. ശത്രുരാഷ്ട്രമായ പാകിസ്‌താനും സുഹൃദ് രാഷ്ട്രമായ സൗദി അറേബ്യയും തമ്മിലെ പ്രതിരോധ കരാറിലേക്ക് തുർക്കി കൂടി ചേരുന്നത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഘട്ടത്തിൽ പാകിസ്‌താന് ഡ്രോണുകളും ആയുധങ്ങളും നൽകി സഹായിച്ച രാജ്യമാണ് തുർക്കി. തുടർന്ന് ഇന്ത്യയും തുർക്കിയും തമ്മിലെ ബന്ധം വഷളായിരുന്നു.

മക്കയിൽ നടന്ന ഉംറ തീർത്ഥാടനത്തിന് ശേഷം, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് റെജെപ് തയ്യിപ് എർദോഗൻ, പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എന്നിവർ പങ്കെടുത്ത സംയുക്ത പ്രതിരോധ ഉച്ചകോടിയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഭാവിയിൽ മറ്റ് പ്രാദേശിക രാജ്യങ്ങൾക്കും ഇതിൽ പങ്കാളികളാകാമെന്നും തുർക്കി വ്യക്തമാക്കി. കരാർ ഒപ്പുവെച്ചത് ഇന്ത്യ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കരാറുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രതികരിച്ചത്. പിന്നീട് വിവരങ്ങൾ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്ന് രാജ്യങ്ങളുടെയും പരസ്പര താൽപ്പര്യങ്ങളും ചരിത്രപരമായ സഹകരണവും മുൻനിർത്തി, മേഖലയിൽ സമാധാനവും കൂട്ടായ പ്രതിരോധ ശേഷിയും ഉറപ്പാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. നാറ്റോയിലെ രണ്ടാമത്തെ വലിയ സൈനിക ശക്തിയായ തുർക്കി, ലോകത്തെ പ്രധാന എണ്ണ ഉൽപാദക രാജ്യമാണ്. ഇസ്ലാമിക ലോകത്തിന്റെ പ്രധാന കേന്ദ്രമായ സൗദി അറേബ്യയും ആണവായുധ ശേഷിയുള്ള പാകിസ്താനും ചേരുന്നതോടെ ശക്തമായൊരു പ്രതിരോധ കൂട്ടായ്മയാണ് രൂപപ്പെടുന്നത്. ഈ രാജ്യങ്ങളിൽ വച്ച് പാകിസ്താന് മാത്രമാണ് പ്രഖ്യാപിത ശത്രുവുള്ളതെന്നതും പ്രധാനമാണ്.