
ടെഹ്‌റാൻ: ഇറാനിൽ സർക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയാണ് (HRANA) ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്. രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിൽ പതിനായിരത്തിലധികം പേരെ ഭരണകൂടം തടവിലാക്കിയതായും മനുഷ്യാവകാശ പ്രവർത്തകർ അവകാശപ്പെടുന്നു.
കൊല്ലപ്പെട്ടവരിൽ 490 പേർ പ്രക്ഷോഭകാരികളും 48 പേർ ഇറാൻ സുരക്ഷാ സേനാംഗങ്ങളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇറാനിലുടനീളം ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ വിവരങ്ങൾ പുറംലോകമറിയാൻ വൈകുകയാണ്. ഭരണകൂടം ഔദ്യോഗികമായി മരണസംഖ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സുരക്ഷാ സേന തത്സമയ വെടിയുണ്ടകളും ടിയർ ഗ്യാസും ഉപയോഗിക്കുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു.
ഇറാനിലെ സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരിട്ടുള്ള സൈനിക നടപടി ആലോചിക്കുന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രക്ഷോഭകർക്കെതിരെ മാരകമായ ബലപ്രയോഗം തുടർന്നാൽ അമേരിക്ക ഇടപെടുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സൈബർ ആക്രമണങ്ങളോ നേരിട്ടുള്ള വ്യോമാക്രമണങ്ങളോ ആണ് വൈറ്റ് ഹൗസ് പരിഗണിക്കുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. "ഇറാൻ സ്വാതന്ത്ര്യത്തിലേക്ക് നോക്കുകയാണ്, യുഎസ് സഹായിക്കാൻ തയ്യാറാണ്" എന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam