
വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്ക് ഉപരോധിക്കാൻ അമേരിക്കയ്ക്ക് ഒപ്പം ചേരില്ലെന്ന് നാറ്റോ സഖ്യകക്ഷികൾ. ഇറാനിലെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ കപ്പൽ ഗതാഗതവും തടയാനാണ് യുഎസ് പ്രസിഡന്‍റ് ട്രംപ് നിർദേശം നൽകിയത്. മറ്റു രാജ്യങ്ങളും ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് ഒപ്പം ചേരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇക്കാര്യത്തിൽ യുഎസിനെ പിന്തുണയ്ക്കേണ്ടെന്ന നിലപാടിലാണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത നയതന്ത്ര ചർച്ചകളിലൂടെ തുറന്നുകൊടുക്കുകയാണ് വേണ്ടതെന്ന് മിക്ക യൂറോപ്യൻ രാജ്യങ്ങളും നിലപാടെടുത്തു.
ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയ ശേഷം ഇറാൻ ഹോർമുസിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. എത്ര സമ്മർദ്ദമുണ്ടായാലും യുദ്ധത്തിന്റെ ഭാഗമാകാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ ആകാശ പരിധി ഉപയോഗിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ അനുവദിക്കാത്തതിനെ തുടർന്ന് യൂറോപ്പിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.
ഹോർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കാൻ നാറ്റോ അംഗരാജ്യങ്ങൾ സഹകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റുട്ടെ വ്യക്തമാക്കിയെങ്കിലും, വെടിനിർത്തൽ പ്രഖ്യാപിച്ചാൽ മാത്രമേ സഹായം നൽകൂ എന്ന നിലപാടിലാണ് ഭൂരിഭാഗം രാജ്യങ്ങളും. 32 അംഗരാജ്യങ്ങൾക്കിടയിൽ സമവായമുണ്ടായാൽ മാത്രമേ നാറ്റോയ്ക്ക് നേരിട്ട് ഈ ദൗത്യത്തിൽ പങ്കുചേരാനാകൂ. നിലവിൽ യുഎസിന്റെ കടന്നാക്രമണ നയങ്ങളോട് സഹകരിക്കാൻ ജർമ്മനിയും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ തയ്യാറായിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ബ്രിട്ടനുമായി ചേർന്ന് ഒരു ബഹുരാഷ്ട്ര ദൗത്യത്തിന് രൂപം നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അറിയിച്ചു. ഇത് യുദ്ധവുമായി ബന്ധമില്ലാത്ത ദൗത്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് നയതന്ത്രത്തിന് മുൻഗണന നൽകണമെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സേന രൂപീകരിക്കുന്നത് സങ്കീർണ്ണമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ജൂലൈയിൽ അങ്കാറയിൽ നടക്കുന്ന ഉച്ചകോടിയിൽ ട്രംപുമായുള്ള ബന്ധം പുനഃക്രമീകരിക്കാൻ നാറ്റോ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹോർമുസ് ഉപരോധവുമായി മുന്നോട്ട് പോകുമെന്ന ട്രംപിന്റെ പിടിവാശിയും സഖ്യകക്ഷികളുടെ എതിർപ്പും ലോക സാമ്പത്തിക മേഖലയിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam