മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ അപേക്ഷ ലഭിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അപേക്ഷ പരിശോധിച്ചുവരികയാണെന്നും ഇന്ത്യ മറുപടി നൽകി.
ദില്ലി: ഷെയ്ക് ഹസീനയെ കൈമാറാനുള്ള ബംഗ്ലാദേശിൻ്റെ അപേക്ഷ ലഭിച്ചതായി വിദേശ കാര്യ മന്ത്രാലയം. അപേക്ഷ നിലവിൽ പരിശോധിച്ച് വരികയാണെന്ന് കേന്ദ്രം. അപേക്ഷയിൽ പരിശോധന നടക്കുകയാണെന്ന് ഇന്ത്യ മറുപടി നൽകി. ഇന്ത്യയുടെ മറുപടി പ്രതീക്ഷിക്കുന്നതായും ബംഗ്ലാദേശ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിൽ ഈ വിഷയം ഒരു തടസ്സമായി മാറരുതെന്ന് വിദേശകാര്യ സഹമന്ത്രി ഷാമ ഒബെയ്ദ് ഇസ്ലാം പറഞ്ഞു.
അയൽക്കാർ തമ്മിലുള്ള ഉഭയകക്ഷി ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ഖ് ഹസീനയെ സംബന്ധിച്ച് ഞങ്ങളുടെ ആവർത്തിച്ചുള്ള ആശയവിനിമയങ്ങൾക്കും കത്തുകൾക്കും ഇന്ത്യ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നയതന്ത്ര മാർഗങ്ങളിലൂടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും അവരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കാനും ഇന്ത്യ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024 ഓഗസ്റ്റ് 5 ന് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിൽ അട്ടിമറിക്കപ്പെട്ട ഹസീന, പിന്നീട് ഇന്ത്യയിലേക്ക് രക്ഷപ്പെടുകയായിരുന്നു. 2024 ൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളെ സർക്കാർ ക്രൂരമായി അടിച്ചമർത്തിയതിന് പിന്നാലെ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ആരോപിച്ച് കഴിഞ്ഞ നവംബറിൽ ധാക്കയിലെ പ്രത്യേക ട്രൈബ്യൂണൽ ഹസീനക്ക് വധശിക്ഷ വിധിച്ചു. ബംഗ്ലാദേശിലേക്ക് മടങ്ങാൻ തയാറാണെന്ന് ഹസീനയും പറഞ്ഞിരുന്നു.
