
ദില്ലി: പാകിസ്ഥാൻ - ചൈന അതിർത്തി കമ്മീഷൻ യോഗം ചേർന്നതായുള്ള റിപ്പോർട്ടുകളിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ. ചൈന - പാകിസ്ഥാൻ അതിർത്തി കമ്മീഷന് ഒരു നിയമസാധുതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയും പാകിസ്ഥാനും തമ്മിൽ അതിർത്തി പങ്കിടുന്നില്ലെന്നും അതുകൊണ്ടുതന്നെ ഇരുകൂട്ടരും ചേർന്നുള്ള അതിർത്തി കമ്മീഷന് ഒരു തരത്തിലുള്ള നിയമസാധുതയുമില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിവരിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തവും തുടർച്ചയായതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജമ്മു കശ്മീരും ലഡാക്കും ഉൾപ്പെടുന്ന മുഴുവൻ കേന്ദ്രഭരണ പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യവും മാറ്റമില്ലാത്തതുമായ ഭാഗങ്ങളാണ്. ഇന്ത്യയുടെ പരമാധികാര പരിധിയിൽ വരുന്നതും പാകിസ്ഥാൻ അനധികൃതമായി കൈയേറിയതുമായ പ്രദേശങ്ങളിൽ ഇത്തരം കരാറുകളോ സംവിധാനങ്ങളോ ഉണ്ടാക്കാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ല. 1963 ലെ സൊകോൾഡ് 'ചൈന-പാകിസ്ഥാൻ അതിർത്തി കരാർ' ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അത് നിയമവിരുദ്ധവും അസാധുവുമാണെന്ന് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രദേശങ്ങളിൽ കടന്നുകയറി കൈയേറിയ ഇടങ്ങൾക്ക് നിയമസാധുത നൽകാനോ അവിടെ മാറ്റങ്ങൾ വരുത്താനോ ഉള്ള നീക്കങ്ങളെ ഇന്ത്യ ശക്തമായി എതിർക്കും. ഇന്ത്യൻ പ്രദേശങ്ങളുമായി ബന്ധപ്പെട്ട് ചൈനയും പാകിസ്ഥാനും തമ്മിൽ നടത്തുന്ന ഇത്തരം സഹകരണങ്ങൾ പൂർണ്ണമായും അംഗീകരിക്കാനാവാത്തതാണ്. ഇല്ലാത്ത അതിർത്തിയുടെ പേരിൽ നാടകങ്ങൾ കളിക്കുന്നതിന് പകരം അനധികൃതമായി കൈയേറി വെച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശങ്ങളിൽ നിന്ന് പാകിസ്ഥാൻ ഉടൻ ഒഴിയുകയാണ് വേണ്ടതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam