റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് ഒരുങ്ങുന്നു. ഇതിനായി ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു. ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് ഇന്ന് നടക്കും
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നീക്കം. തീരുവ ചുമത്താൻ ട്രംപിന് അധികാരം നൽകുന്ന സുപ്രധാന ബിൽ യു എസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു. 214 നെതിരെ 211 വോട്ടുകൾക്കാണ് ബിൽ ആദ്യ ഘട്ടത്തിൽ പാസായത്. രണ്ട് ഡെമോക്രാറ്റിക് പ്രതിനിധികൾ റിപ്പബ്ലിക്കൻമാർക്കൊപ്പം വോട്ട് ചെയ്തത് അപ്രതീക്ഷിത നീക്കമായി. ഇന്ന് ബില്ലിന്മേൽ അന്തിമ വോട്ടെടുപ്പ് നടക്കും. പാസായാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കുമേൽ 100% വരെ തീരുവ ചുമത്താൻ പ്രസിഡന്റിന് അധികാരം ലഭിക്കും. ഇന്ത്യ, ചൈന, തുർക്കി, അസർബൈജാൻ, ഹംഗറി, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ആണ് റഷ്യയിൽ നിന്ന് പ്രധാനമായും എണ്ണ വാങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

