‘സമ്പൂര്‍ണ്ണ ദുരന്തം': ട്രംപിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് ഒബാമ

By Web TeamFirst Published May 10, 2020, 8:54 AM IST
Highlights

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

വാഷിങ്ടണ്‍: കൊവിഡ് 19 ന്‍റെ അമേരിക്കയിലെ പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ച് മുൻ പ്രസിഡന്‍റ് ബരാക് ഒബാമ. തന്‍റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് ഒബാമയുടെ രൂക്ഷമായ പ്രതികരണം

കോവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്പൂര്‍ണ്ണ ദുരന്തം’ എന്നാണ് ഒബാമ സൂചിപ്പിച്ചത്. എറ്റവും മികച്ച സർക്കാരിന്‍റെ കീഴിലും സ്ഥിതി മോശമായേനെ. എന്നാൽ ഇതിൽ എനിക്കെന്തു കിട്ടും എന്നും മറ്റുള്ളവർക്ക് എന്തു സംഭവിച്ചാലും പ്രശ്നമല്ല എന്നുമുള്ള ചിന്താഗതി സർക്കാർ നടപ്പാക്കുന്നത് സമ്പൂര്‍ണ്ണ ദുരന്തമാണെന്ന് ഒബാമ പറഞ്ഞു. 

നവംബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനു വേണ്ടി കൂടുതൽ പങ്ക് തനിക്ക് വഹിക്കാനുണ്ടെന്നും ഒബാമ വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. എന്നാൽ, ന്യൂ യോർക്ക്, ന്യൂ ജേഴ്‌സി എന്നീ തീവ്രബാധിത സംസ്ഥാനങ്ങളിൽ നിന്ന് മെച്ചപ്പെട്ട കണക്കുകളാണ് ഇന്ന് പുറത്തുവന്നത്. അതേസമയം, വന്ദേ ഭാരത് ദൗത്യത്തിന്റെ അമേരിക്കയിൽ നിന്നുള്ള ആദ്യ വിമാന സർവീസ് ഇന്ന് പുറപ്പെടും. 
 

click me!