സമാനമായ ജാക്കറ്റുകളണിഞ്ഞാണ് കിമ്മും മകളും ഷൂട്ടിംഗ് റേഞ്ചിലെത്തിയത്. ഷൂട്ടിംഗ് ഗാലറി കിമ്മും മകളും സന്ദർശിച്ചതായും പുതിയ തോക്കുകൾ സ്വയം പരിശോധിച്ചതായുമാണ് ഉത്തര കൊറിയൻ മാധ്യമങ്ങൾ വിശദമാക്കുന്നത്.
പ്യോംങ്യാംഗ്: തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകളുടെ വിക്ഷേപണം മകൾക്കൊപ്പം നിരീക്ഷിച്ചതിന് പിന്നാലെ കിം ജു എയ്ക്കൊപ്പം ആയുധ പരിശീലനത്തിൽ മുഴുകി ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉൻ. വ്യാഴാഴ്ചയാണ് കിം ജോംഗ് ഉന്നിന്റേയും കൌമാരക്കാരിയായ മകൾ കിം ജു എയും പിസ്റ്റളും റൈഫിളും അടക്കമുള്ള ആയുധങ്ങൾ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങൾ ഉത്തര കൊറിയ പുറത്ത് വിട്ടത്. പരിശീലനം നടത്തി ആഴ്ചകൾക്ക് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടതെന്നാണ് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ പിൻഗാമിയായി പ്രവചിക്കപ്പെട്ടിരിക്കുന്നത് മകളെയാണ്. 2022 അവസാനം മുതൽ സൈനിക പരേഡുകളും ആയുധ വിക്ഷേപണങ്ങളും ഉൾപ്പെടെ നിരവധി പ്രമുഖ പരിപാടികളിൽ കിമ്മിന്റെ മകൾ കിം ജൂ എ കിമ്മിനൊപ്പം പങ്കെടുത്തിരുന്നു. ഷൂട്ടിംഗ് റേഞ്ചിൽ പിസ്റ്റളിന് സമാനമായ തോക്കിൽ നിന്ന് വെടിയുതിർക്കുന്ന കിം ജു എയുടെ ചിത്രമാണ് പുറത്ത് വന്നിട്ടുള്ളത്. സമാനമായ ജാക്കറ്റുകളണിഞ്ഞാണ് കിമ്മും മകളും ഷൂട്ടിംഗ് റേഞ്ചിലെത്തിയത്. ഷൂട്ടിംഗ് ഗാലറി കിമ്മും മകളും സന്ദർശിച്ചതായും പുതിയ തോക്കുകൾ സ്വയം പരിശോധിച്ചതായുമാണ് ഉത്തര കൊറിയൻ മാധ്യമങ്ങൾ വിശദമാക്കുന്നത്. ദശാബ്ദങ്ങളാണ് ഉത്തര കൊറിയയുടെ ഭരണം കയ്യിലൊതുക്കിയിട്ടുള്ളത് കിമ്മിന്റെ കുടുംബമാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ കിം ജോംഗ് ഉൻ തന്റെ ആദ്യത്തെ ബഹുരാഷ്ട്ര ഉച്ചകോടിക്കായി ചൈനയിൽ തന്റെ കവചിത ട്രെയിനിൽ എത്തിയപ്പോൾ മുതൽ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് കിമ്മിന്റെ മകൾ കിം ജു എ. കുടുംബത്തേക്കുറിച്ചുള്ള കാര്യങ്ങൾക്ക് ഏറെ രഹസ്യ സ്വഭാവം നൽകിയ നേതാവാണ് കിം. അതിനാൽ തന്നെ കിം ജു എ യുടെ കൃത്യമായ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്. കിം ജോംഗ് ഉന്നിനും ഭാര്യ റി സോൾ ജുവിനും മൂന്ന് കുട്ടികളുണ്ടെന്നും അതിൽ രണ്ടാമത്തെ കുട്ടിയാണ്കിം ജു എ എന്നുമാണ് വർഷങ്ങളായി വിശ്വസിക്കപ്പെടുന്നത്. എന്നാൽ കുട്ടികളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ ക്രമത്തെക്കുറിച്ചോ നിശ്ചയമില്ല. വിവാഹം കഴിഞ്ഞ് കുറെക്കാലത്തിന് ശേഷമാണ് അദ്ദേഹം ഭാര്യയെപ്പോലും പൊതുവേദിയിൽ പരിചയപ്പെടുത്തിയത്.
രാജ്യത്തെ നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ച കിമ്മിന്റെ ഒരേയൊരു മകൾ കിം ജു എ ആണ്. മറ്റ് കുട്ടികളെ ആരെയും ഇതുവരെ പൊതുവേദികളിൽ കണ്ടിട്ടില്ല. 2013-ൽ ഉത്തരകൊറിയ സന്ദർശിച്ച ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാനിലൂടെയാണ് ഇങ്ങനെയൊരു പെൺകുട്ടിയുണ്ടെന്ന വാർത്ത ആദ്യമായി പുറത്തുവരുന്നത്. താൻ അവരുടെ കിം ജു എ എന്ന കുഞ്ഞിനെ കൈകളിൽ എടുത്തു എന്ന് ഡെന്നിസ് റോഡ്‌മാൻ ദി ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരുന്നു.പിന്നീട് 2022 നവംബറിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽവിക്ഷേപണ വേളയിൽ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുന്നത് വരെ കിം ജു എയെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.


